ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കര്‍ രാജിവെച്ച ഒഴിവിലേക്കുള്ള ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ബിജെപി ഉന്നതസമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഞായറാഴ്ച വൈകീട്ട് ആറിന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. തുടര്‍ന്ന്, ചൊവ്വാഴ്ച എന്‍ഡിഎ യോഗവും നിശ്ചയിച്ചിട്ടുണ്ട്.

To advertise here,

പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത്. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാണ് യോഗം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുതല്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗഹ്​ലോതിന്റെ പേരുകൾ പ്രചാരത്തിലുണ്ട്. 

അപ്രതീക്ഷിതമായ ഒരു പേര് പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. ആര്‍എസ്എസിനുകൂടി സമ്മതനായ ഒരു സ്ഥാനാര്‍ഥിയെയായിരിക്കും പ്രഖ്യാപിക്കുക. അന്തിമ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും നിര്‍ണായകപങ്കുണ്ട്.

ഇന്ത്യസഖ്യം യോഗം നാളെ

ഉപരാഷ്ട്രപതിസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യസഖ്യത്തിന്റെ സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച നിശ്ചയിച്ചേക്കും. ഇന്ത്യസഖ്യ പാര്‍ട്ടികളുടെ പാര്‍ലമെന്റിലെ നേതാക്കള്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചത്.