ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സംഘടനാതലത്തില്‍ അടിമുടി അഴിച്ചുപണിക്ക് കോണ്‍ഗ്രസ്. സംസ്ഥാന ഘടകങ്ങളടക്കം എല്ലാ കമ്മിറ്റികളും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിരിച്ചുവിട്ടു. പ്രദേശ്, ജില്ലാ, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനയും താഴേത്തട്ടില്‍മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സൂചന.

To advertise here,

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നാലെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനായിരുന്നു തീരുമാനം. അജയ് റായിയാണ് നിലവിലെ പ്രദേശ് കമ്മിറ്റി പ്രസിഡന്റ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മത്സരിച്ച അജയ് റായ്‌, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാജയപ്പെട്ടിരുന്നു.

സംസ്ഥാനഘടകങ്ങളില്‍ ബൂത്തുതലംവരെ ആവശ്യമായ അഴിച്ചുപണി നടത്താന്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കഴിഞ്ഞയാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചിരുന്നു. സംഘടനയുടെ ബലഹീനതകളും പോരായ്മകളും തിരുത്താന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്ന് ഖാര്‍ഗെ അഭിപ്രായപ്പെട്ടിരുന്നു.