ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരേ ഏർപ്പെടുത്തിയ പിഴത്തീരുവ അമേരിക്ക പിൻവലിച്ചേക്കുമെന്ന സൂചന നൽകി മുഖ്യ സാമ്പത്തിക ഉദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ. ചില ഇറക്കുമതികൾക്ക് ഏർപ്പെടുത്തിയ പിഴത്തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് വി. അനന്തനാഗേശ്വരൻ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാരക്കാരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു പരാമർശം കൂടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്. കൊൽക്കത്തയിൽ മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നും അദ്ദേഹം.

To advertise here,

താരീഫിനെക്കുറിച്ച് പറയാൻ ഏറെ സമയമെടുക്കും. 25 ശതമാനം തീരുവയും 25 ശതമാനം പിഴത്തീരുവയും പ്രതീക്ഷിച്ചിരുന്നില്ല. ചില സാഹചര്യങ്ങളാകാം പിഴത്തീരുവയിലേക്ക് നയിച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ നടന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ നവംബർ 30ന് ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇത് എന്റെ തോന്നൽ മാത്രമാണ്- അനന്തനാഗേശ്വരൻ പറഞ്ഞു.

അടുത്ത രണ്ട് മാസത്തിനുള്ളിൽ അധിക തീരുവകളിൽ പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ ചർച്ചകളെല്ലാം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യക്കുമേൽ തീരുവ ഏർപ്പെടുത്തിയത്. എന്നാൽ ഇന്ത്യ ഇതിന് തയ്യാറായിരുന്നില്ല. തുടർന്നും റഷ്യയിൽ നിന്ന് തന്നെ എണ്ണ വാങ്ങൽ തുടർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പിഴതീരുവയായി വീണ്ടും 25 ശതമാനം കൂടി അമേരിക്ക ഏർപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇന്ത്യ - യുഎസ് വ്യാപാരക്കരാർ പാതിവഴിയിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യ - യുഎസ് വ്യാപാരക്കരാർ ചർച്ച ചെയ്യാൻ വേണ്ടി യുഎസ് പ്രതിനിധികൾ ഇന്ത്യയിൽ എത്തിയിരുന്നു. ഈ ചർച്ച ശുഭസൂചകമെന്നാണ് ഇരുകൂട്ടരും വിശേഷിപ്പിച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസങ്ങൾ പരിഹരിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.