മുംബൈ/തിരുവനന്തപുരം: ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി വിപണിയെ പൊള്ളിച്ചുതുടങ്ങി. തീരുവപ്രാബല്യത്തില്‍വന്നതിനു തൊട്ടുപിന്നാലെ ഏലം, റബ്ബര്‍ എന്നിവയുടെ കയറ്റുമതി ഓര്‍ഡറുകള്‍ പലതും റദ്ദാക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്തു.

To advertise here,

ഇന്ത്യയില്‍നിന്ന് ചരക്കുകള്‍ എടുക്കുന്നത് യുഎസ് റീട്ടെയില്‍ കമ്പനികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.

ആമസോണ്‍, വാള്‍മാര്‍ട്ട്, ടാര്‍ജറ്റ്, ഗ്യാപ് തുടങ്ങിയ കമ്പനികളാണ് തുണിത്തരങ്ങളും വസ്ത്രങ്ങളും ഇന്ത്യയില്‍നിന്നു വാങ്ങുന്നത് നിര്‍ത്തിവെച്ചത്. തീരുവ പ്രഖ്യാപനത്തിനുപിന്നാെല കേരളത്തില്‍ തേയില ലേലത്തില്‍ കിലോയ്ക്ക് 38 രൂപയുടെവരെ ഇടിവുണ്ടായി. ജൂലായില്‍ 183 രൂപയായിരുന്നു ശരാശരി വില. കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ ഇത് 145 രൂപയായി.

പകരച്ചുങ്കം വലിയ ആഘാതമേല്‍പ്പിക്കുന്നത് സംസ്ഥാനത്തെ കുരുമുളക്, ഏലം, കാപ്പി, റബര്‍, തേയില കര്‍ഷകര്‍ക്കാണ്. അമേരിക്കയില്‍ ഈ ഉത്പന്നങ്ങളുടെ വില ഉയരുന്നതോടെ ആവശ്യക്കാര്‍ കുറയും. സുഗന്ധവ്യഞ്ജന മേഖലയില്‍ ഇന്‍ഡൊനീഷ്യ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ വെല്ലുവിളിയായിരുന്നു. അവര്‍ക്കാകട്ടെ, നിലവില്‍ ഉയര്‍ന്ന തീരുവഭീഷണിയില്ല.

കുരുമുളക്, റബര്‍, കാപ്പി, ഏലം എന്നിവ നേരിട്ടും അവയുടെ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളും വന്‍തോതില്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്. കാപ്പി, തേയില ഉത്പന്നങ്ങള്‍ വന്‍ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഏതാണ്ട് 5878 മെട്രിക് ടണ്‍.നിലവില്‍ ഇന്ത്യന്‍ തേയിലയും കാപ്പിയും വിയറ്റ്നാം, കെനിയ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കടുത്ത മത്സരം നേരിടുന്നുണ്ട്.

• നമ്മുടെ മൊത്തം റബര്‍ കയറ്റുമതിയില്‍ 22 ശതമാനവും അമേരിക്കന്‍ വിപണിയിലേക്കാണ്. തീരുവ വര്‍ധന ചെറുകിട, ഇടത്തരം റബര്‍ അധിഷ്ഠിത സംരംഭങ്ങളെയാകും പ്രത്യക്ഷത്തില്‍ ബാധിക്കുക.

• 20,000 മുതല്‍ 25,000 മെട്രിക് ടണ്‍വരെ കുരുമുളകും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇന്ത്യയില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇതില്‍ 22 ശതമാനവും അമേരിക്കന്‍ വിപണിയിലേക്കാണ്. മൊത്തം കുരുമുളക് കയറ്റുമതിയുടെ 60 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്

തീരുവപ്രശ്നം തീരുംവരെ ഇന്ത്യയുമായി വ്യാപാരചര്‍ച്ചയ്ക്കില്ല

വാഷിങ്ടണ്‍: തീരുവസംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുംവരെ ഇന്ത്യയുമായി വ്യാപാരചര്‍ച്ചയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് യുഎസ് 50 ശതമാനം തീരുവ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ 'ഇന്ത്യയുമായി കൂടുതല്‍ വ്യാപാരചര്‍ച്ചയിലേര്‍പ്പെടുമോ' എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു അദ്ദേഹം