ചെന്നൈ: പെൺകുട്ടികൾ ഷോർട്‌സ് ധരിക്കരുതെന്ന വൈസ് ചാൻസലറുടെ നിർദേശത്തിനെതിരേ പ്രതിഷേധവുമായി വിദ്യാർഥികൾ. തിരുച്ചിറപ്പള്ളിയിലെ തമിഴ്‌നാട് ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലർ നാഗരാജ് നടത്തിയ പരാമർശമാണ് വിവാദമായത്.

To advertise here,

അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് വഴിവെക്കുമെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ മാറുന്നതിന് ഇടയാക്കുമെന്നുമായിരുന്നു വൈസ് ചാൻസലറുടെ പരാമർശം. ഇതേത്തുടർന്ന് കറുപ്പുവസ്ത്രം ധരിച്ച് വിദ്യാർഥികൾ സർവകലാശാലയ്ക്കുമുന്നിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി. വി.സി. സദാചാര പോലീസ് ചമയുകയാണെന്നും വസ്ത്രധാരണമല്ല, വി.സി.യുടെ മനോഭാവമാണ് മാറ്റേണ്ടതെന്നും വിദ്യാർഥികൾ പറഞ്ഞു. വി.സി. മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

താൻ പിതൃതുല്യമായ വാത്സല്യത്തോടെ ഉപദേശിക്കുകയായിരുന്നെന്ന് വി.സി. രജിസ്ട്രാർ മുഖേന വിദ്യാർഥികളെ അറിയിച്ചെങ്കിലും നേരിട്ടുവന്നു മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൂന്നൂറിലധികം വിദ്യാർഥികൾ പഠിക്കുന്നയിടമാണ് തമിഴ്‌നാട് നാഷണൽ ലോ യൂണിവേഴ്‌സിറ്റി.