പട്‌ന: ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ചും രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചും ജനശക്തി ജനതാദൾ സ്ഥാപകൻ തേജ് പ്രതാപ് യാദവ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി പ്രിയങ്കയെ താരതമ്യംചെയ്ത യാദവ്, പ്രിയങ്കയ്ക്ക് മാത്രമേ ഇന്ത്യ സഖ്യത്തെ നയിക്കാൻ കഴിയൂ എന്നും രാഹുൽഗാന്ധിക്ക് അതിന് സാധിക്കില്ലെന്നും പരിഹസിച്ചു. യാത്രകൾ നടത്തിയതുകൊണ്ടോ ബുള്ളറ്റിൽ ഇരുന്നതുകൊണ്ടോ മാത്രം കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്‌നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

നിതീഷ് കുമാർ സ്വന്തം പദവി ഉപേക്ഷിച്ചതാണെന്നും ഇപ്പോൾ മറ്റൊരാൾ മുഖ്യമന്ത്രിയായെന്നും പറഞ്ഞ യാദവ്, രാഹുൽ ഗാന്ധി എന്തിനാണ് ബിഹാറിലെ സീറ്റുകളേക്കുറിച്ച് ആർത്തി കാണിക്കുന്നതെന്നും ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യംചെയ്ത് നേരത്തേയും പല നേതാക്കളും രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യമില്ലെന്നും മുതിർന്ന നേതാക്കളെ പുറത്താക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും മുൻ കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഈ വർഷം ആദ്യം ആരോപിച്ചിരുന്നു. രാഹുലിനേക്കാൾ രാഷ്ട്രീയ പരിചയമുള്ളവരെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും തനിക്ക് ചുറ്റുമുള്ളവർ തന്നെ 'ബോസ്' ആയി കാണണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ഷക്കീൽ അഹമ്മദ് അന്ന് പറഞ്ഞിരുന്നു.