ന്യൂഡൽഹി: ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ഒരു പ്രൊഫസർ, ഓൺലൈൻ വാർത്താ മാധ്യമമായ 'ദി വയറി'നെതിരെ നൽകിയ അപകീർത്തിപ്പെടുത്തൽ കേസ് പരിഗണിക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്.
2016-ൽ 'ദി വയർ' പ്രസിദ്ധീകരിച്ച ഒരു വാർത്താ ലേഖനത്തെ തുടർന്നായിരുന്നു കേസ്. "ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി: വിഘടനവാദത്തിന്റെയും ഭീകരതയുടെയും കേന്ദ്രം" (Jawaharlal Nehru University: The Den of Secessionism and Terrorism) എന്ന തലക്കെട്ടിലുള്ള 200 പേജുള്ള വിവാദപരമായ ഒരു രേഖ തയ്യാറാക്കിയതിൽ പ്രൊഫസർക്ക് പങ്കുണ്ടെന്ന് ലേഖനത്തിൽ ആരോപിച്ചിരുന്നു. ജെഎൻയുവിനെ സംഘടിത സെക്സ് റാക്കറ്റിന്റെ താവളം എന്നും ലേഖനത്തിൽ വിശേഷിപ്പിച്ചിരുന്നു. ഈ കേസിൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ 'ദി വയർ' നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എം.എം. സുന്ദരേശ് ആണ്, "ഇതെല്ലാം (അപകീർത്തിപ്പെടുത്തൽ) ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായി എന്ന് ഞാൻ കരുതുന്നു" എന്ന് അഭിപ്രായപ്പെട്ടത്. 'ദി വയറി'ന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ ഈ നിരീക്ഷണത്തോട് യോജിക്കുകയും, ഈ വിഷയത്തിൽ നിയമപരമായ പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് പിന്തുണയ്ക്കുകയും ചെയ്തു.
നിലവിൽ, ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 356 പ്രകാരം ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ഒരു ക്രിമിനൽ കുറ്റമാണ്. 2016-ൽ സുബ്രഹ്മണ്യൻ സ്വാമി യൂണിയൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ നൽകിയ കേസിൽ, സുപ്രീം കോടതി ക്രിമിനൽ അപകീർത്തിപ്പെടുത്തൽ കുറ്റത്തിന്റെ ഭരണഘടനാ സാധുത ശരിവെച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്മേലുള്ള (അനുച്ഛേദം 19) ന്യായമായ നിയന്ത്രണമാണ് ക്രിമിനൽ അപകീർത്തിപ്പെടുത്തൽ നിയമമെന്നും, ഒരു വ്യക്തിയുടെ പ്രശസ്തിക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ (അനുച്ഛേദം 21) ഭാഗമാണെന്നും അന്ന് കോടതി വിധിച്ചിരുന്നു. ഈ വിധിയിൽ നിന്നുള്ള ഒരു സുപ്രധാന മാറ്റത്തിന്റെ സൂചനയാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നിരീക്ഷണം നൽകുന്നത്.
Content Highlights: Supreme Court hints at decriminalizing defamation
Published: 22 Sept 2025, 05:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented