
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദിൽ നടത്തുന്ന സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി. പള്ളിക്കമ്മറ്റിക്കാര്‍ ഹൈക്കോടതിയില്‍ അടിയന്തരമായി ഹര്‍ജി സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ഹൈക്കോടതി നിര്‍ദേശം വരുന്നതുവരെ മറ്റൊരു നടപടിയും ഉണ്ടാകരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
സര്‍വേക്ക് ഉത്തരവിട്ട പ്രാദേശിക സിവില്‍കോടതിയുടെ നടപടി റദ്ദാക്കണമെന്നും സര്‍വേ നിര്‍ത്തിവെക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു കമ്മിറ്റി അംഗങ്ങള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കുകയായിരുന്നു.
1529-ല്‍ മുഗര്‍ചക്രവര്‍ത്തി ബാബര്‍ ഭാഗികമായി തകര്‍ത്തെന്ന് പറയപ്പെടുന്ന ഹരിഹര്‍ മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഷാഹി ജുമാമസ്ജിദ് നിര്‍മിച്ചതെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ വിഷ്ണുശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയിലായിരുന്നു പ്രാദേശിക സിവില്‍ കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയത്.
പ്രാദശിക സിവില്‍കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോഴായിരുന്നു സംഘര്‍ഷമുണ്ടാവുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തത്. ഒരു വിഭാഗം ആളുകളുടെ വന്‍ പ്രതിഷേധത്തെ കണ്ണീര്‍വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയുമായിരുന്നു പോലീസ് നേരിട്ടത്. സംഘര്‍ഷത്തില്‍ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പള്ളിക്കമ്മിറ്റിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Content Highlights: Supreme court has suspended the trial courts directive to proceed survey in shahi juma masjid
Published: 29 Nov 2024, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented