ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭാല്‍  ജില്ലയിലെ ഷാഹി ജുമാമസ്ജിദിലെ സര്‍വേക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് പള്ളി കമ്മിറ്റി. സര്‍വേക്ക് ഉത്തരവിട്ട പ്രാദേശിക സിവില്‍കോടതിയുടെ നടപടി റദ്ദാക്കണമെന്നും സര്‍വേ നിര്‍ത്തിവെക്കണമെന്നുമാവശ്യപ്പെട്ടാണ് കമ്മിറ്റി അംഗങ്ങള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

To advertise here,

സിവില്‍കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോഴായിരുന്നു സംഘര്‍ഷമുണ്ടാവുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തത്. ഒരു വിഭാഗം ആളുകളുടെ വന്‍ പ്രതിഷേധത്തെ കണ്ണീര്‍വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയുമായിരുന്നു പോലീസ് നേരിട്ടത്. സംഘര്‍ഷത്തില്‍ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

1529-ല്‍ മുഗര്‍ചക്രവര്‍ത്തി ബാബര്‍ ഭാഗികമായി തകര്‍ത്തെന്ന് പറയപ്പെടുന്ന ഹരിഹര്‍ മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഷാഹി ജുമാമസ്ജിദ് നിര്‍മിച്ചതെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ വിഷ്ണുശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയിലായിരുന്നു പ്രാദേശിക സിവില്‍ കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന്  കഴിഞ്ഞ ഞായറാഴ്ച ഉദ്യോഗസ്ഥരെത്തി സര്‍വേ ആരംഭിക്കുകയും ചെയ്തു.