മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തിലെ ആറ് എംപിമാർ പാർട്ടി വിട്ട് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്. ലോക്‌സഭയിൽ തങ്ങളെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ എംപിമാർ സ്പീക്കറുടെ ഓഫീസിന് കത്ത് നൽകി.

To advertise here,

നിലപാട് വ്യക്തമാക്കുന്നതിനായി എംപിമാർ ന്യൂഡൽഹിയിൽ വാർത്താ സമ്മേളനം വിളിച്ചുചേർക്കും. സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും രേഖകളും ഞായറാഴ്ച വൈകുന്നേരം പുറത്തുവിടുമെന്നാണ് സൂചന. നാഗേഷ് അസ്തികർ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ദിന പാട്ടീൽ, ഓംപ്രകാശ് രാജേനിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ എന്നിവരാണ് പാർട്ടി വിടുന്ന വിമത എംപിമാർ. 

നാല് വർഷത്തിനിടെ ഉദ്ധവ് പക്ഷം നേരിടുന്ന രണ്ടാമത്തെ പിളർപ്പാണിത്. കഴിഞ്ഞ വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന നിർണായകമായ പാർലമെന്ററി പാർട്ടി യോഗത്തിൽനിന്ന് പാർട്ടി വിപ്പ് ലംഘിച്ച് ഒൻപതിൽ ആറ് എംപിമാരും വിട്ടുനിന്നിരുന്നു. ഇതേത്തുടർന്ന്, 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്നും ചീഫ് വിപ്പ് അനിൽ ദേശായി എംപിമാർക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇതോടെയാണ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നത്. 

പാർട്ടിക്കാർക്ക് തന്നിൽ വിശ്വാസമില്ലെങ്കിൽ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അതേസമയം, ഉദ്ധവ് പക്ഷത്തുനിന്ന് കൂടുതൽ പേർ തങ്ങളുടെകൂടെ വരുമെന്ന് ഏക്നാഥ് ഷിന്ദേ സൂചന നൽകിയിട്ടുണ്ട്. ഇപ്പോൾ ശിവസേനയ്ക്ക് വ്യത്യസ്ത വിഭാഗങ്ങളില്ലെന്നും ഏക്നാഥ് ഷിന്ദേ നയിക്കുന്ന ഒരൊറ്റ ശിവസേന മാത്രമേ നിലവിലുള്ളൂ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു.