
ന്യൂഡല്‍ഹി: ഭരണഘടനയിന്മേല് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന തരത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെ മറുപടി പ്രസംഗത്തിലാണ് മോദി കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും വാക്കുകള്‍ കൊണ്ട് കടന്നാക്രമിച്ചത്. ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പതിഞ്ഞ താളത്തില്‍ തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഗാന്ധി കുടുംബത്തെയും വിമര്‍ശിച്ച് കത്തിക്കയറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഐക്യത്തില്‍ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാക്കിയതെന്നും വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളായെന്നും മോദി കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് തുടക്കം മുതല്‍ തന്നെ സ്ത്രീകള്‍ക്ക് വോട്ടവകാശം ഭരണഘടന വഴി ഉറപ്പ് നല്കിയ രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിനെയും ന്യായീകരിച്ച് മുന്നോട്ടുപോയ മോദിയുടെ പ്രസംഗം പതിയെ വിമര്‍ശനാത്മകമായി മാറി.
പിന്നാലെ ഗാന്ധി കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തിനെയും കടന്നാക്രമിക്കുന്ന രീതിയിലേക്ക് പ്രസംഗം മാറി. ഒരു കുടുംബം 55 വര്‍ഷമാണ് രാജ്യത്തിന്റെ ഭരണം കൈകാര്യം ചെയ്തതെന്ന് മോദി പറഞ്ഞു. കുടുംബവംശ രാഷ്ട്രീയം ഭരണഘടനയെ ദുര്‍ബലപ്പെടുത്തി. ഞാനിവിടെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയല്ല. എന്നാല്‍ ചില സത്യങ്ങള്‍ രാജ്യത്തിന് മുമ്പാകെ വെയ്ക്കുകയാണ്. കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാനുള്ള ഒരവസരം പോലും പഴാക്കിയിട്ടില്ല. 75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ 55 വര്‍ഷവും ആ കുടുംബമാണ് രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യപിച്ചതിനെയും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍നിന്ന് അടിയന്തരാവസ്ഥയുടെ കറ ഒരിക്കലും മായ്ക്കാനാവില്ല. ഭരണഘടനയ്ക്ക് 25 വയസ്സ് തികഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പ് നല്കിയ അവകാശങ്ങള്‍ എടുത്തുമാറ്റപ്പെട്ടു.
അടിയന്തരാവസ്ഥയില്‍ ആയിരങ്ങള്‍ ജയിലിലടക്കപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം കവര്‍ന്നു. അയോഗ്യയാക്കിയ ജഡ്ജിയെ ഇന്ദിര വെറുതെ വിട്ടില്ല. അടിയന്തരാവസ്ഥയുടെ ദുരിതം അനുഭവിച്ച പല കക്ഷികളും ഈ സഭയിലുണ്ട്. ഷാ ബാനു കേസില്‍ രാജീവ് ഗാന്ധി സുപ്രീം കോടതി വിധി അട്ടിമറിച്ചു. വോട്ട് ബാങ്കിനായി ഷാ ബാനുവിന് നീതി നിഷേധിച്ചു. വിധ്വംസക ശക്തികളുമായി രാജീവ് ഗാന്ധി ചേര്‍ന്നു. ആദ്യ പ്രധാനമന്ത്രി തന്നെ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിച്ചതായും പിന്നീട് വന്നവര്‍ അത് പിന്തുടര്‍ന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സ്വന്തം നേട്ടത്തിനായി നെഹ്റു ഭരണഘടനയെ അട്ടിമറിച്ചു. പല കാലങ്ങളിലായി ആ കൃത്യം ആവര്‍ത്തിച്ചു പോന്നു. ആദ്യം നെഹ്റു പാപം ചെയ്തു. പിന്നീട് ഇന്ദിര ഗാന്ധി തുടര്‍ന്നു. ഭരണഘടന തടസ്സമായാല് അത് മാറ്റണമെന്നു പ്രധാനമന്ത്രിയായിരുന്ന നെഹ്റു മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. ഇതായിരുന്നു നെഹ്റുവിന്റെ നിര്‍ദേശം. ആറു പതിറ്റാണ്ടിനിടെ 75 തവണയാണ് ഭരണഘടന ഭേദഗതി ചെയ്തത്. ഈ ശീലത്തിന്റെ വിത്ത് പാകിയത് ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവാണ്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അത് തുടര്‍ന്നു. 1971-ല്‍ ഇന്ദിരാഗാന്ധിയും ആ പാപം ചെയ്തു. സുപ്രീം കോടതിയുടെ 1971-ലെ വിധിയെ അവഗണിച്ചാണ് ഇന്ദിരാ ഗാന്ധി ജുഡീഷ്യറിയുടെ അധികാരം കുറയ്ക്കുന്നതിനും പാര്‍ലമെന്റില്‍ അധികാരം കേന്ദ്രീകരിക്കുന്നതിനുമായി ഭരണഘടനയില്‍ മാറ്റം വരുത്തിയത്. കോടതികളുടെ അധികാരം ഇന്ദിര കവര്‍ന്നു. സ്വന്തം കസേര സംരക്ഷിക്കാന്‍ 60 വര്‍ഷത്തിനിടെ 75 തവണയാണ് കോണ്‍ഗ്രസ് ഭരണഘടനയെ അട്ടിമറിച്ചത്.
കോണ്‍ഗ്രസ് ഭരണഘടനയെ നിരന്തരം വേട്ടയാടി. കോണ്‍ഗ്രസ് ഭരണഘടനയെ ഭയപ്പെടുത്താനുള്ള ആയുധമാക്കി. കോണ്‍ഗ്രസ് സംവരണത്തിന് എതിരായിരുന്നു. മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് എതിര്‍ത്തു. നെഹ്റുവിന്റെ കാലം മുതല്‍ രാജീവ് ഗാന്ധിയുടെ കാലംവരെ സംവരണം അട്ടിമറിക്കപ്പെട്ടു. കോണ്‍ഗ്രസ് സ്വന്തം താല്പര്യങ്ങള്ക്കായി ഭരണഘടനയില്‍ മാറ്റം വരുത്തി. ഭരണഘടനയില്‍ നിര്‍ദ്ദേശിച്ചിരുന്ന പിന്നാക്ക വിഭാഗ കമ്മീഷന് രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് അലംഭാവം കാണിച്ചു. മതാടിസ്ഥാനത്തില്‍ സംവരണം കൊണ്ടുവരാനുള്ള ഗൂഢാലോചനയാണ് ആ പാര്‍ട്ടി നടത്തിയത്. സംവരണ തത്വങ്ങളെ തന്നെ അവര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു. സംവരണത്തിന് ഒ.ബി.സി. ക്വാട്ട നിലവില്‍ വന്നത് തന്നെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷമായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
സ്വന്തം പാര്‍ട്ടിയുടെ ഭരണഘടനയെപോലും മാനിക്കാത്തവരാണ് കോണ്‍ഗ്രസ്. സര്‍ദാര്‍ പട്ടേലിനെ നേതാവാക്കാന്‍ പാര്‍ട്ടിയിലെ എല്ലാ സംസ്ഥാന ഘടകങ്ങളും നിര്‍ദ്ദേശിച്ചിട്ടും നെഹ്റുവിനെ നേതാവാക്കിയെന്ന് മോദി ചൂണ്ടിക്കാട്ടി. അവര്‍ സ്വന്തം പാര്‍ട്ടിക്കകത്തുപോലും ജനാധിപത്യം പാലിക്കാറില്ലെന്ന് സീതാറാം കേസരിയെ ഉദാഹരിച്ച് മോദി വിമര്‍ശിച്ചു. മന്മോഹന് സിങ്ങിന്റെ കാലത്ത് സര്ക്കാരിനേക്കള് പ്രധാനം പാര്‍ട്ടിയാണെന്ന് പറഞ്ഞെന്നും മോദി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ കാലത്ത് സോണിയ ഗാന്ധി സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്നു. അഹങ്കാരിയായ ഒരാള്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ കീറിയെറിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി കുത്തി മോദി സംസാരിച്ചു.
രാജ്യത്ത് ഏകീകൃത സിവില്‍ നിയമം കൊണ്ടുവരണമെന്ന് ഭരണഘടനാ നിര്‍മാതാക്കള്‍ നിര്‍ദേശിച്ചിരുന്നു. അംബേദ്കറും ഏകീകൃത സിവില്‍ നിയമത്തിന് വേണ്ടി ശബ്ദമുയര്‍ത്തി അതുകൊണ്ടാണ് ഞങ്ങള്‍ മതേതരമായ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാന്‍ പോകുന്നത്. അനുഛേദം 370 റദ്ദാക്കാനുള്ള തീരുമാനം ഭരണഘടനാ ശില്പി അംബേദ്കറോടുള്ള ബഹുമാന പ്രകടനമാണ്. ഇതിനൊപ്പം വിവാദമായ പൗരത്വ നിയമ ഭേദഗതികൊണ്ടുവന്നത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാടുള്ക്കൊണ്ടാണെന്നും മോദി വിശദീകരിച്ചു. അയല്‍രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളണമെന്നത് മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാടായിരുന്നുവെന്നും മോദിപറഞ്ഞു.
പ്രതിപക്ഷത്തിന് ദാരിദ്ര്യത്തെക്കുറിച്ചുള്ള അനുഭവജ്ഞാനമില്ലെന്നും മോദി വിമര്‍ശിച്ചു. രാജ്യത്തുനിന്ന് ദാരിദ്ര്യത്തെ തുടച്ചുനീക്കി സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് സ്വഛ് ഭാരത് മിഷന്, ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയതെന്നും മോദി വിശദീകരിച്ചു. ഇത്തരം പദ്ധതികള്‍ ഭരണഘടനയുടെ ആശയത്തെ ഉള്‍ക്കൊള്ളുന്നതാണ്. അല്ലാതെ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യമുയര്‍ത്തി ആളുകളെ പറ്റിക്കുന്ന പരിപാടിയല്ല. 50 കോടി ബാങ്ക് അക്കൗണ്ടുകള്‍ ജന ധന് യോജന വഴി തുറന്ന് കോടിക്കണക്കിനാളുകളെ സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ഭാഗമാക്കിയതോടെ സബ്സിഡി വിതരണത്തിലെ ചോര്‍ച്ച ഇല്ലാതാക്കാനായെന്നും മോദി അവകാശപ്പെട്ടു.
ഇന്ത്യന്‍ ജനാധിപത്യം മറ്റുളള രാജ്യങ്ങള്‍ക്ക് മാതൃകയാണ്. 75 വര്‍ഷത്തെ യാത്ര ചെറുതല്ല. തുടക്കം മുതല്‍ വനിതകള്‍ക്ക് വോട്ടവകാശം നല്കിയ രാജ്യമാണിത്. ജി 20 ഉച്ചകോടിയില്‍ പോലും വനിതാ ശാക്തീകരണം പ്രധാന ചര്‍ച്ചയായി. ഈ പശ്ചാത്തലമാണ് വനിതാ സംവരണ ബില്‍ കൊണ്ടുവരാന്‍ പ്രേരണയായത്. ലോക്സഭയില്‍ വനിതാ പ്രാതിനിധ്യം കൂടി. നാരീശക്തിയാണ് ഭരണഘടനയുടെ ശക്തി. ഏകത്വമാണ് ഭരണഘടനയുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന് ശേഷം ചില വൈകൃത മനസുകള്‍ ഭാരതത്തിന്റെ ഏകത തകര്‍ത്തു. നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ മുദ്രാവാക്യത്തെ തളര്‍ത്തി. അടിമ മനോഭാവം ഏകത്വത്തെ തളര്‍ത്തി. ഭരണഘടന അനുച്ഛേദം 370 രാജ്യത്തിന്റെ ഐക്യത്തിന് തടസമായിരുന്നു. ഐക്യത്തിനായാണ് ഒരു രാജ്യം ഒരു നികുതി കൊണ്ടുവന്നത്. ഡിജിറ്റല്‍ വിപ്ലവമാണ് ഇന്ത്യയില്‍ നടന്നത്. ഡിജിറ്റല്‍ ഇന്ത്യ വിജയത്തിന്റെ കഥയാണ്. മാതൃഭാഷ പ്രോത്സാഹിപ്പിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നു. മാതൃഭാഷയില്‍ പഠിച്ച് ഡോക്ടറും എഞ്ചിനിയുമാകാം. ക്ലാസിക്കല്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിച്ചു. ഇതിനൊക്കെ ശക്തി തരുന്നത് ഭരണഘടനയാണ്.
അടിസ്ഥാന സൗകര്യമേഖലയിലും വൈദ്യുതി മേഖലയിലും കേന്ദ്ര സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. മുന്‍സര്‍ക്കാരുകളുടെ കാലത്ത് രാജ്യത്തിന്റെ ഒരു ഭാഗം ഇരുട്ടിലായിരുന്നു. ബി.ജെ.പി. സര്‍ക്കാര്‍ 'ഒരു രാജ്യം ഒരു ഗ്രിഡ്' പദ്ധതി നടപ്പിലാക്കി. രാജ്യത്തിന്റെ എല്ലായിടത്തും തടസ്സമില്ലാതെ ഇന്ന് വൈദ്യുതി എത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: Seeds sown by first PM Nehru was followed up by Indira Gandhi, says PM Modi
Published: 14 Dec 2024, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented