ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ നളിനിയടക്കമുള്ള. ആറ് പ്രതികളെയും വിട്ടയച്ചു. നളിനിയ്ക്കു പുറമേ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, ടി. സുധീന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, ജയകുമാറിന്റെ ബന്ധു റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. 

To advertise here,

വെല്ലൂര്‍, പുഴല്‍ എന്നീ ജയിലുകളില്‍ കോടതിയുത്തരവിന്റെ പകര്‍പ്പുകള്‍ ലഭിച്ചതോടെ ഇവരെ മോചിതരാക്കുകയായിരുന്നു. 31 വര്‍ഷത്തെ ജയില്‍വാസത്തിന്  ശേഷമാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഇവരെ വിട്ടയച്ചത്. റോബര്‍ട്ട് പയസിനേയും ജയകുമാറിനെയും ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്കു മാറ്റുമെന്നാണ് വിവരം. നളിനിയും ഭര്‍ത്താവ് മുരുകനും ഡോക്ടറായ മകള്‍ക്കൊപ്പം ലണ്ടനിലേക്ക് താമസം മാറിയേക്കാം. 

കഴിഞ്ഞ മേയ് 18-ന് കേസിലെ മറ്റൊരു പ്രതിയായ എ.ജി. പേരറിവാളനെ സുപ്രീംകോടതി സമാനവകുപ്പില്‍ മോചിപ്പിച്ചിരുന്നു. ആ ഉത്തരവ് ബാക്കി ആറുപേരുടെ കാര്യത്തിലും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, ബി.വി. നാഗരത്‌ന എന്നിവരുടെ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ ഇതിനോടകം 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ശിക്ഷാകാലയളവില്‍ പഠനം നടത്തുകയും ബിരുദം നേടുകയും ചെയ്ത ഇവരുടെ ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു. റോബര്‍ട്ട് പയസും ജയകുമാറും ശ്രീഹരനും ശ്രീലങ്കന്‍ സ്വദേശികളാണ്.

1991 മേയ് 21-ന് തമിഴ്‌നാട് ശ്രീപെരുമ്പുത്തൂരിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധനുവെന്ന തേന്‍മൊഴി രാജരത്‌നമാണ് ചാവേറായി പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പതിനഞ്ചോളംപേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 26 പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ചെന്നൈ ടാഡാ കോടതി 26 പ്രതികള്‍ക്കും 1998 ജനുവരി 28-ന് വധശിക്ഷ വിധിച്ചു. ഇതില്‍ 19 പേരെ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് 1999-ല്‍ വെറുതേവിട്ടു. 

2000-ത്തില്‍ നളിനിയുടെയും 2014-ല്‍ പേരറിവാളന്‍, ശാന്തന്‍, ശ്രീഹരന്‍ എന്നിവരുടെയും വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തിരുന്നു. നളിനി അടക്കമുള്ള പ്രതികള്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലിലാണ് ശിക്ഷ അനുഭവിച്ചത്. നളിനി 2021ഡിസംബര്‍ മുതല്‍ പരോളിലാണ്. അമ്മയുടെ രോഗാവസ്ഥ കണക്കിലെടുത്താണ് പരോള്‍ അനുവദിച്ചത്. പരോള്‍ എട്ടുവട്ടം നീട്ടിക്കൊടുത്തു. പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.