
രാഹുൽ ഗാന്ധി, നരേന്ദ്ര മോദി | Photo: ANI, PTI
ന്യൂഡൽഹി: ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ അന്തിമമാക്കാൻ എപ്സ്റ്റീൻ ഫയലും കാരണമായെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഒത്തുതീർപ്പിനും ബാഹ്യസമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിൽ അദ്ദേഹം ഒപ്പിട്ടതെന്നും രാഹുൽ ആരോപിച്ചു. പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങളായി മുടങ്ങിക്കിടന്ന ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിൽ പ്രധാനമന്ത്രി ധൃതിപിടിച്ച് ഒപ്പിട്ടത് സമ്മർദത്തിന് വഴങ്ങിയാണെന്ന് ആരോപിച്ച രാഹുൽ, മോദി തന്റെ പ്രതിച്ഛായ തകരുമെന്ന ഭയത്തിലാണെന്നും പറഞ്ഞു. വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ യു.എസ്. ഇതുവരെ പുറത്തുവിട്ടതിനേക്കാൾ കൂടുതൽ വിവരങ്ങളുണ്ട്. ഇത് മോദിയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. യു.എസിൽ അദാനിക്കെതിരേയുള്ള കേസ് വാസ്തവത്തിൽ മോദിക്കെതിരേ തന്നെയുള്ള കേസാണ്. പ്രധാനമന്ത്രിക്കെതിരേ യു.എസിന്റെ പക്കലുള്ള സമ്മർദ തന്ത്രമാണിതെന്നും രാഹുൽ അവകാശപ്പെടുന്നു.
ചൈനീസ് അതിർത്തി പ്രശ്‌നവും മുൻ സൈനിക മേധാവി നരവാനെയുടെ പുസ്തകത്തിലെ പരാമർശങ്ങളും ഉന്നയിക്കാൻ ശ്രമിച്ച തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, എപ്സ്റ്റീൻ ഫയലുകളുമായി ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2017-ലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇസ്രയേൽ സന്ദർശനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ മാത്രമാണ് ഫയലുകളിലുള്ളതെന്നും മറ്റു പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നും സർക്കാർ അറിയിച്ചു.
Content Highlights: Rahul Gandhi Alleges PM Modi is "Compromised" Amid Trade Deal and Epstein Files Claims
Published: 03 Feb 2026, 04:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented