ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. ഭൂപേഷ് ബഘേലിന്റെ മകനും മദ്യ കുംഭകോണത്തില്‍ പ്രതിയുമായ ചൈതന്യ ബഘേലിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ ഭിലായിലെ വീട്ടില്‍ ഇഡി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. 

To advertise here,

അതിനിടെ ഒരു സംഘമാളുകള്‍ ഇഡി ഉദ്യോഗസ്ഥരെ വളയുകയും കൂട്ടമായി ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബഘേലിന്റെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. 

ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഒരു ഇഡി ഉദ്യോഗസ്ഥന്റെ കാറും ആക്രമിക്കപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ ഇഡി ഉദ്യോഗസ്ഥരെ ഒരു സംഘമാളുകള്‍ വളയുന്നതും അവരെ മര്‍ദിക്കുന്നതും കാണാം. 

മദ്യകുംഭകോണത്തില്‍ ചൈതന്യ ബഘേല്‍ പണം കൈപ്പറ്റിയതായാണ് കേസ്. ഭിലായിലെ വീട്ടില്‍ പിതാവിനൊപ്പമാണ് ചൈതന്യ ബഘേല്‍ താമസിക്കുന്നത്. ബഘേലിന്റെ മകന്റെയും സഹായി ലക്ഷ്മി നാരായണ്‍ ബന്‍സാലിന്റെയും മറ്റ് ചിലരുടെയും ഉടമസ്ഥതയിലുള്ള 15 ഓളം കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.