ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ. ബിഹാറിലെ കാറ്റ് താൻ വരുന്നതിനു മുൻപേ തമിഴ്‌നാട്ടിൽ എത്തിയെന്നും ഗംചകൾ(കർഷകർ കഴുത്തിലൂടെ ഇടുന്ന തുണി) വീശി കർഷകർ തന്നെ സ്വാഗതം ചെയ്തപ്പോൾ ബിഹാറിലെ ആഘോഷങ്ങൾ ഓർമ്മ വന്നുവെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നടത്തിയ പരാമർശം തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തൽ. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യത്തിലുള്ള ബി.ജെ.പി. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്. 2024-ൽ തമിഴ്‌നാട്ടിൽ ഒരു ലോക്‌സഭാ സീറ്റ് പോലും നേടാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല.

കോയമ്പത്തൂരിലെ തുണി വ്യവസായം രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ദീർഘകാലമായി വലിയ സംഭാവന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോയമ്പത്തൂരിൽ നിന്നുള്ള സി.പി. രാധാകൃഷ്ണൻ ഇപ്പോൾ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുകയാണ്. രാജ്യത്തിനായുള്ള കോയമ്പത്തൂരിന്റെ സംഭാവന ഉയരുകയാണ്.

ജൈവ, പ്രകൃതി കൃഷിയുടെ ആഗോള കേന്ദ്രമായി ഇന്ത്യ മാറാനുള്ള പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ കർഷകരുടെ ധൈര്യത്തെയും മാറ്റങ്ങളെ അംഗീകരിക്കാനുള്ള അവരുടെ കഴിവിനെയും സല്യൂട്ട് ചെയ്യുന്നു. വരും വർഷങ്ങളിൽ, ഇന്ത്യൻ കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇന്ത്യ പ്രകൃതി കൃഷിയുടെ ഒരു ആഗോള കേന്ദ്രമായി മാറാനുള്ള പാതയിലാണ്. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജ്ജം പകരും.

പ്രദർശനം കാണാനും നിരവധി കർഷകരുമായി സംസാരിക്കാനും തനിക്ക് അവസരം ലഭിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിങിൽ പിഎച്ച്ഡി എടുത്തതിന് ശേഷം കൃഷി ചെയ്യുന്നവർ, നാസയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് മടങ്ങിയവർ എന്നിവരുമായി സംസാരിക്കാൻ സാധിച്ചു. ഇവിടെ വന്നിരുന്നില്ലെങ്കിൽ തന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നഷ്ടമാകുമായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.