ഝാന്‍സി: തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത പ്രതിരോധ സാമഗ്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്ന ചടങ്ങിലാണ് ഇവ സൈന്യത്തിന്റെ ഭാഗമായത്.

To advertise here,

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍.) നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ (എല്‍.സി.എച്ച്.) പരിഷ്‌കൃതരൂപമാണ് വ്യോമസേനയ്ക്ക് കൈമാറിയത്. പോര്‍മുഖത്ത് സുശക്തമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ കോപ്റ്റര്‍. അതിനു തക്ക നവീന സാങ്കേതികവിദ്യ കോപ്റ്ററില്‍ സജ്ജമാക്കിയിട്ടുണ്ട്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് പ്രഹരമേല്‍പ്പിക്കാനും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ടാങ്ക് ആക്രമണങ്ങളെ പ്രതിരോധിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും എല്‍.സി.എച്ച്. ഫലപ്രദമായി പ്രയോജനപ്പെടുത്താനാവും.

ആയുധങ്ങളും ഇന്ധനവും വഹിച്ച് 5000 മീറ്റര്‍ ഉയരത്തില്‍നിന്ന് ഇറങ്ങാനും അതേ ഉയരത്തിലേക്ക് പറക്കാനും ശേഷിയുള്ള ലോകത്തിലെ ഒരേ ഒരു ഹെലിക്കോപ്റ്ററാണ് ഇത്. 

രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകള്‍ സേനയ്ക്കായി രൂപകല്പന ചെയ്ത ആളില്ലാ ലഘുവിമാനങ്ങളും ഡ്രോണുകളും കരസേനയ്ക്കും കൈമാറി. 6-7 കിലോഗ്രാം ഭാരമുള്ള ഡ്രോണുകളാണ് ഇവയില്‍ ഉള്‍പ്പെടും.  പടക്കപ്പലുകള്‍ക്കായി തയ്യാറാക്കിയ അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍ നാവികസേനയുടെയും ഭാഗമായി. പ്രതിരോധ ഗവേഷണവികസനകേന്ദ്രം രൂപകല്പന ചെയ്ത ഈ സംവിധാനം ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ് നിര്‍മിച്ചത്.

ഝാന്‍സിയില്‍ തുടങ്ങുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ടാങ്ക് വേധ മിസൈലുകളുടെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം നിര്‍മിക്കുന്നതിനായി ഭാരത് ഡൈനാമിക്‌സ് തുടങ്ങുന്ന വ്യവസായശാലയായിരിക്കും ഇവിടെ പ്രധാനം.

Content Highlights: PM Modi hands over made-in-India light combat helicopters to IAF in UP's Jhansi