
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ സ്ത്രീകളോട് ക്ഷമാപണം നടത്തിയും പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി രൂക്ഷ വിമർശനങ്ങൾ നടത്തിയത്.
വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അഭിസംബോധന ആരംഭിച്ചത്. 'സ്ത്രീകളുടെ പുരോഗതി എങ്ങനെ നിലച്ചുവെന്ന് ഈ രാജ്യത്തെ ഓരോ പൗരനും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നമ്മൾ പരമാവധി ശ്രമിച്ചിട്ടും വിജയിച്ചില്ല. സ്ത്രീ സംവരണ ബില്ലിനായി ഭേദഗതികൾ വരുത്താൻ കഴിഞ്ഞില്ല. എല്ലാ അമ്മമാരോടും ഞാൻ ക്ഷമ ചോദിക്കുന്നു', മോദി പറഞ്ഞു.
'ഞങ്ങൾക്ക് രാഷ്ട്രതാൽപ്പര്യമാണ് പരമപ്രധാനം. എന്നാൽ, ചിലർ ദേശീയതാൽപ്പര്യത്തേക്കാൾ പാർട്ടി താൽപ്പര്യത്തെ മുൻനിർത്തി സംസാരിക്കുമ്പോൾ, സ്ത്രീകളും രാജ്യവും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും. ഇത്തവണയും സംഭവിച്ചത് ഇതാണ്. കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്വാദി പാർട്ടി തുടങ്ങിയ പാർട്ടികളുടെ സ്വാർത്ഥ രാഷ്ട്രീയം കാരണം രാജ്യത്തെ സ്ത്രീകൾ ദുരിതമനുഭവിച്ചു. ഇന്നലെ രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് സ്ത്രീകൾ പാർലമെന്റ് വീക്ഷിക്കുന്നുണ്ടായിരുന്നു. രാജ്യത്തെ സ്ത്രീകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. സ്ത്രീകളുടെ താൽപ്പര്യത്തിനായുള്ള ബിൽ പരാജയപ്പെട്ടപ്പോൾ, കോൺഗ്രസ്, ഡിഎംകെ, ടിഎംസി, എസ്പി തുടങ്ങിയ പാർട്ടികളും കുടുംബ പാർട്ടികളും കൈയടിച്ച് ആഘോഷിച്ചത് കണ്ടപ്പോൾ എനിക്ക് വളരെ സങ്കടമായി. ആരിൽനിന്നും ഒന്നും തട്ടിയെടുക്കാതെ, നമ്മുടെ സ്ത്രീശക്തിക്ക് ചിറകുകൾ നൽകുക എന്നതായിരുന്നു സ്ത്രീ സംവരണ ബിൽകൊണ്ട് ലക്ഷ്യമിട്ടിരുന്നത്. പ്രതിപക്ഷ പാർട്ടികൾ നമ്മുടെ ഭരണഘടനയെ അപമാനിച്ചു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്വാദി പാർട്ടി തുടങ്ങിയ പാർട്ടികൾ വനിതാ സംവരണ ബിൽ പരാജയപ്പെടുത്തി ഭ്രൂണഹത്യ നടത്തി', പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
21-ാം നൂറ്റാണ്ടിലെ സ്ത്രീകൾ രാജ്യത്തെ എല്ലാ വികസനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അവർ മറക്കുന്നു. അവർക്ക് ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാനും സത്യം വ്യക്തമായി ഗ്രഹിക്കാനും കഴിയും. അതിനാൽ, സ്ത്രീ സംവരണത്തെ എതിർത്ത പ്രതിപക്ഷത്തിന്റെ പാപം തീർച്ചയായും ശിക്ഷിക്കപ്പെടും. ഈ പാർട്ടികൾ ഭരണഘടനാ ശിൽപികളുടെ വികാരങ്ങളെയും അനാദരിച്ചിട്ടുണ്ട്, ജനങ്ങൾ നൽകുന്ന ശിക്ഷയിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നും മോദി പറഞ്ഞു.
'കോൺഗ്രസ് പതിറ്റാണ്ടുകളുടെ തെറ്റ് തിരുത്തുമെന്നും പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുമെന്നും ഞാൻ പ്രതീക്ഷിച്ചു. എന്നാൽ, ചരിത്രത്തിൽ ഒരിടം കണ്ടെത്താനും സ്ത്രീകൾക്ക് പിന്തുണ നൽകാനുമുള്ള അവസരം കോൺഗ്രസ് നഷ്ടപ്പെടുത്തി. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കോൺഗ്രസിന്റെ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു പരാന്നഭോജിയെപ്പോലെ, പ്രാദേശിക പാർട്ടികളെ ആശ്രയിച്ചാണ് കോൺഗ്രസ് ജീവിക്കുന്നത്. പ്രാദേശിക പാർട്ടികൾ വളരുന്നത് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. ഈ ഭേദഗതിയെ എതിർക്കാൻ പ്രാദേശിക പാർട്ടികളുടെ ഭാവിയെ ഇരുട്ടിലാക്കുന്ന രാഷ്ട്രീയ ഗൂഢാലോചന കോൺഗ്രസ് മെനഞ്ഞു.
കോൺഗ്രസ്, എസ്പി, ഡിഎംകെ, ടിഎംസി, മറ്റ് പാർട്ടികൾ എന്നിവർ വർഷങ്ങളായി ഇതേ ന്യായീകരണം തന്നെയാണ് പറയുന്നത്. ചില സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് അവർ സ്ത്രീകളുടെ അവകാശങ്ങൾ കൊള്ളയടിച്ചു. രാഷ്ട്രീയത്തിന്റെ ഈ വൃത്തികെട്ട രീതി രാജ്യം മനസ്സിലാക്കിയിട്ടുണ്ട്, ഇതിന് പിന്നിലെ കാരണവും മനസ്സിലാക്കിയിട്ടുണ്ട്. വനിതാ സംവരണ ബില്ലിനെതിരായ എതിർപ്പുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കുടുംബാധിഷ്ഠിത പാർട്ടികൾക്കിടയിലുള്ള ഭയമാണ്. സ്ത്രീകൾക്ക് അധികാരം ലഭിച്ചാൽ തങ്ങളുടെ നേതൃത്വത്തിന് വെല്ലുവിളിയുണ്ടാകുമെന്ന് അവർ ഭയക്കുന്നു. തങ്ങളുടെ കുടുംബങ്ങൾക്ക് പുറത്തുള്ള സ്ത്രീകൾ ഉയർന്നുവരുന്നത് അവർ ആഗ്രഹിക്കുന്നില്ല. ഇന്ന്, ലക്ഷക്കണക്കിന് സ്ത്രീകൾ പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലും തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്, ഇപ്പോൾ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സേവനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നു. മണ്ഡല പുനർനിർണയത്തിന് ശേഷം, സ്ത്രീകൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും അവരുടെ പ്രാതിനിധ്യം വർധിക്കുകയും ചെയ്യും, അതുകൊണ്ടാണ് ഈ പാർട്ടികൾ ഭേദഗതിയെ എതിർത്തത്. രാജ്യത്തെ സ്ത്രീകൾ കോൺഗ്രസിനോടും അവരുടെ സഖ്യകക്ഷികളോടും ക്ഷമിക്കില്ല. ഈ പാർട്ടികൾ ഡിലിമിറ്റേഷനെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വിഭജനത്തിന്റെ രാഷ്ട്രീയം പിന്തുടർന്ന് വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
നാരീശക്തി വന്ദൻ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും വലിയതോ ചെറുതോ ആകട്ടെ, തുല്യമായി ശക്തിപ്പെടുത്താനും സമതുലിതമായ പ്രാതിനിധ്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. ഓരോ സംസ്ഥാനത്തിന്റെയും ശബ്ദം ഉയർത്താനുള്ള സത്യസന്ധമായ ഒരു ഉദ്യമമായിരുന്നു ഇത്. എന്നിരുന്നാലും, ഈ ശ്രമം പാർലമെന്റിൽ കോൺഗ്രസും അവരുടെ സഖ്യകക്ഷികളും പരാജയപ്പെടുത്തി. എല്ലാ പരിഷ്‌കാരങ്ങളേയും കോൺഗ്രസ് നുണകൾ പ്രചരിപ്പിച്ചാണ് നേരിടുന്നത്', പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: Prime Minister's official address regarding the Women's Reservation Bill.
Published: 18 Apr 2026, 08:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented