ന്യൂഡൽഹി:സ്വതന്ത്ര ഇന്ത്യയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി കൂടുതൽദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കുന്ന വേളയിൽ, തന്റെ സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ പ്രധാന നേട്ടങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി മോദി.

To advertise here,

ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, നികുതി ഇളവുകൾ, സ്ത്രീ ശാക്തീകരണം, ദേശീയ സുരക്ഷാ സംരംഭങ്ങൾ തുടങ്ങിയ നേട്ടങ്ങളാണ് പ്രധാനമന്ത്രി ഉയർത്തിക്കാണിച്ചിരിക്കുന്നത്.

ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി 'സേവനം, സദ്ഭരണം, സമൃദ്ധി' എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്നും അ്‌ദ്ദേഹം എക്‌സിലൂടെ അറിയിച്ചു.

സർക്കാർ ക്ഷേമ പദ്ധതികൾ വഴി 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പി.എം.എ.വൈ. (PM Awas Yojana) വഴി 4 കോടിയിലധികം വീടുകളുടെ നിർമ്മാണം, ഉജ്ജ്വല (Ujjwala) പദ്ധതി വഴി 10.5 കോടിയിലധികം എൽ.പി.ജി. കണക്ഷനുകളുടെ വിതരണം, രാജ്യത്തുടനീളം 12 കോടിയിലധികം ശൗചാലയങ്ങളുടെ നിർമ്മാണം എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി.

32 കോടിയിലധികം ജൻധൻ ബാങ്ക് അക്കൗണ്ടുകൾ സ്ത്രീകൾക്കായി തുറന്നതായും സായുധ സേനയിൽ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകിയതായും അറിയിച്ചു. 'ലക്ഷ്പതി ദീദി' (Lakhpati Didi) പരിപാടിയിലൂടെ 3 കോടി സ്ത്രീകൾ പ്രതിവർഷം കുറഞ്ഞത് 1 ലക്ഷം രൂപ വരുമാനം നേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

അടൽ സേതു, സുദർശൻ സേതു, ചെനാബ് റെയിൽവേ പാലം, ബോഗിബീൽ പാലം, പാമ്പൻ കടൽ പാലം എന്നിവ പ്രധാനമന്ത്രി മോദി എടുത്ത് പറഞ്ഞു. രാജ്യത്തെ മെട്രോ റെയിൽ ശൃംഖല 26 നഗരങ്ങളിലായി 1,100 കിലോമീറ്ററിലധികമായി വികസിപ്പിച്ചു. 164 വന്ദേ ഭാരത് ട്രെയിനുകൾ നിലവിൽ പ്രവർത്തിക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണവും 74 ൽ നിന്ന് 164 ആയി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആയുഷ്മാൻ ഭാരത് പദ്ധതി 60 കോടിയിലധികം ആളുകൾക്ക് പ്രയോജനം നൽകിയിട്ടുണ്ട്, ഇപ്പോൾ 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ നൽകുന്നു.

രാജ്യത്തുടനീളം 19,000-ൽ അധികം ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 90 ശതമാനം വരെ കിഴിവോടെ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,400 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നും, ഭീകരവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരായ പോരാട്ടം ശക്തമാക്കിയതിന് അദ്ദേഹം തന്റെ സർക്കാരിനെ അഭിനന്ദിച്ചു.

രാജ്പഥിന് കർത്തവ്യ പഥ് എന്ന് പേര് മാറ്റിയതും, ഛത്രപതി ശിവാജി മഹാരാജിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പുതിയ നാവിക പതാക സ്വീകരിച്ചതും ഉൾപ്പെടെ, കൊളോണിയൽ കാലഘട്ടത്തിലെ ചിഹ്നങ്ങൾ ഒഴിവാക്കാൻ സ്വീകരിച്ച നടപടികളും അദ്ദേഹം നേട്ടങ്ങളായി എടുത്ത് പറഞ്ഞു.

പിഎം-കിസാൻ പദ്ധതി പ്രകാരം 4.3 ലക്ഷം കോടി രൂപയിൽ അധികം കർഷകർക്ക് നേരിട്ട് കൈമാറി. 2 ലക്ഷം കോടി രൂപയിൽ അധികം വിലമതിക്കുന്ന വിള ഇൻഷുറൻസ് ക്ലെയിമുകൾ നാല് കോടിയിൽ അധികം കർഷകർക്ക് നൽകി.

അടുത്തിടെയുള്ള ആദായനികുതി പരിഷ്‌കാരങ്ങളും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഇപുതിയ നികുതി വ്യവസ്ഥയിൽ പ്രതിവർഷം 12.75 ലക്ഷം രൂപ വരെ വരുമാനം നേടുന്ന വ്യക്തികൾക്ക് ആദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്ര നിർമ്മാണം, കാശി വിശ്വനാഥ് ധാം, മഹാകാൽ ലോക്, കേദാർനാഥ് ധാം തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ പുനർനിർമ്മാണം എന്നിവയെല്ലാം ഉദ്ധരിച്ച്, ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.