ഭുവനേശ്വർ: ഒഡീഷയിൽ സഹോദരിയുടെ അസ്ഥികൂടവുമായി മധ്യവയസ്‌കൻ ബാങ്കിലെത്തിയ സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ബാങ്ക് അധികൃതർ. അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ജീവനക്കാർ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കൗണ്ട് ഉടമ മരിച്ചെന്ന് അറിയിച്ചപ്പോൾ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക് അധികൃതർ പറഞ്ഞു. മാത്രമല്ല, മദ്യലഹരിയിലാണ് മധ്യവയസ്‌കൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയതെന്നും ഇത് വളരെ വിഷമകരമായ സാഹചര്യമാണുണ്ടാക്കിയതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

To advertise here,

കഴിഞ്ഞദിവസം ഒഡീഷ ഗ്രാമീൺ ബാങ്കിന്റെ മാലിപോസി ശാഖയിൽ ഒരാൾ മനുഷ്യന്റെ അസ്ഥികൂടവുമായെത്തിയത് നാടകീയരംഗങ്ങൾക്കിടയാക്കിയിരുന്നു. മരിച്ച സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കാനായാണ് ദിയാനാലി ഗ്രാമത്തിലെ ജീതു മുണ്ട(50) സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. സഹോദരി മരിച്ചെന്ന് നിരവധി തവണ പറഞ്ഞിട്ടും ബാങ്ക് ജീവനക്കാർ അത് കേൾക്കാൻ തയ്യാറായില്ലെന്നും പണം വേണമെങ്കിൽ അക്കൗണ്ട് ഉടമ നേരിട്ടുവരണമെന്നാണ് ജീവനക്കാർ നിരന്തരം ആവശ്യപ്പെട്ടതെന്നുമാണ് ജീതു മുണ്ട പറഞ്ഞിരുന്നത്. തുടർന്നാണ് സഹോദരിയുടെ കുഴിമാടം തുറന്ന് അസ്ഥികൂടവുമായി ബാങ്കിലെത്തിയതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

തുടക്കം ഇങ്ങനെ 

സഹോദരിയായ കൽറാ മുണ്ട(56)യുടെ അക്കൗണ്ടിലുള്ള 20,000 രൂപ പിൻവലിക്കാനാണ് ജീതു മുണ്ട നേരത്തേ ബാങ്കിനെ സമീപിച്ചിരുന്നത്. കഴിഞ്ഞ ജനുവരി 26-നായിരുന്നു കൽറാ മുണ്ടയുടെ മരണം. ഇതിനുമുൻപേ ഇവർ ഒഡീഷ ഗ്രാമീൺ ബാങ്ക് ശാഖയിൽ ഒരു സേവിങ്‌സ് അക്കൗണ്ട് തുടങ്ങുകയും ഇതിൽ സ്ഥിരമായി പണം നിക്ഷേപിക്കുകയുംചെയ്തിരുന്നു. കൽറാ മുണ്ട മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അക്കൗണ്ടിലെ പണത്തിനായി സഹോദരൻ ജീതു മുണ്ട പാസ്ബുക്കുമായി ബാങ്കിലെത്തിയത്. സഹോദരി മരിച്ചെന്ന് പറഞ്ഞിട്ടും അക്കൗണ്ട് ഉടമ നേരിട്ട് വരാതെ പണം പിൻവലിക്കാനാകില്ലെന്നാണ് ജീവനക്കാർ പറഞ്ഞതെന്നാണ് ജീതു മുണ്ടയുടെ ആരോപണം. പലതവണ ഇതിനായി ബാങ്കിൽ കയറിയിറങ്ങി. ഇതിനൊടുവിലാണ് സഹോദരിയുടെ കുഴിമാടം തുറന്ന് അസ്ഥികൂടവുമായി ബാങ്കിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പോലീസും മന്ത്രിയും ഇടപെട്ടു 

ജീതു മുണ്ട അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായതോടെ മന്ത്രിയും സർക്കാരും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. മനുഷ്യത്വപരമല്ലാത്ത സമീപനം സ്വീകരിച്ചതിൽ ബാങ്ക് ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി സുരേഷ് പുജാരി പറഞ്ഞു.

അതേസമയം, നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലും രേഖകൾ ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിലുമാണ് ജീതു മുണ്ട ഇത്തരത്തിൽ പെരുമാറിയതെന്ന് സബ് കളക്ടർ പ്രതികരിച്ചു. ബാങ്കിലെ നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ച് നിരക്ഷരനായ ജീതു മുണ്ടയ്ക്ക് അറിവുണ്ടായിരുന്നില്ല. ഇത് വേണ്ടരീതിയിൽ പറഞ്ഞുമനസിലാക്കുന്നതിൽ ജീവനക്കാർക്കും വീഴ്ച സംഭവിച്ചു. ഇതെല്ലാമാണ് ഇത്തരമൊരു സംഭവത്തിൽ കലാശിച്ചതെന്നും പോലീസ് ഇൻസ്‌പെക്ടറും വ്യക്തമാക്കി. ബാങ്കിലെ പണം പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജീതു മുണ്ടയ്ക്ക് എല്ലാ സഹായവും ഉറപ്പുനൽകിയിട്ടുണ്ടെന്നും കുഴിച്ചെടുത്ത അസ്ഥികൂടം പിന്നീട് അടക്കം ചെയ്‌തെന്നും പോലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.

മുന്നറിയിപ്പ്: വീഡിയോ ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കിയേക്കാം