ന്യൂഡല്‍ഹി: റഷ്യയ്ക്ക് ആയുധങ്ങള്‍ വിതരണംചെയ്യുന്ന, കരിമ്പട്ടികയില്‍പ്പെടുത്തിയ ഏജന്‍സിക്ക് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) രഹസ്യസ്വഭാവമുള്ള സാങ്കേതികവിദ്യ കൈമാറിയെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട വാര്‍ത്ത വസ്തുതാപരമായി തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

To advertise here,

രാഷ്ട്രീയ പ്രചാരണത്തിന് അനുയോജ്യമായ രീതിയില്‍ വിഷയങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും മന്ത്രാലയം ആരോപിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഇന്ത്യന്‍ സ്ഥാപനം കരാറില്‍ ഏര്‍പ്പെട്ടത്. പ്രശസ്തമായ മാധ്യമസ്ഥാപനങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അടിസ്ഥാനപരമായ ജാഗ്രത പാലിക്കണം. എന്നാല്‍, അത് ഈ വാര്‍ത്തയുടെ കാര്യത്തിലുണ്ടായില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബ്രിട്ടീഷ് എയ്‌റോസ്‌പേസ് നിര്‍മാതാക്കളായ എച്ച്ആര്‍ സ്മിത് ഗ്രൂപ്പ് എച്ച്എഎല്‍ വഴി റഷ്യയ്ക്ക് വിവിധ സൈനിക ഉപകരണങ്ങള്‍ വിറ്റുവെന്നായിരുന്നു റിപ്പോര്‍ട്ട്. എച്ച്ആര്‍ സ്മിത്തില്‍നിന്ന് ലഭിച്ച ഉപകരണങ്ങള്‍ എച്ച്എഎല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അതേ പ്രൊഡക്ട് കോഡോടൂകൂടി റഷ്യയ്ക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2023- 24 കാലഘട്ടത്തില്‍ എച്ച്ആര്‍ സ്മിത്ത് എച്ച്എഎല്ലിന്, നിയന്ത്രണമുള്ള സാങ്കേതികവിദ്യയുടെ 118 ഷിപ്‌മെന്റുകള്‍ കൈമാറി. ഇതേസമയത്ത് എച്ച്എഎല്‍ റഷ്യന്‍ ആയുധ ഏജന്‍സിയായ റോസോബോറണ്‍എക്‌പോര്‍ട്ടിന് 13 ഷിപ്‌മെന്റുകള്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയാണ് റോസോബോറണ്‍എക്‌സ്‌പോര്‍ട്ട്.