
ലഖ്‌നൗ: 1921 ലെ മലബാർ കലാപം ജിഹാദികള്‍ നടത്തിയ ആസൂത്രിത വംശഹത്യ ആയിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാർ കലാപത്തെക്കുറിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു യോഗി. മാനവരാശിയെ മുഴുവന്‍ ജിഹാദി ആശയങ്ങളില്‍നിന്ന് മോചിപ്പിക്കുന്നതിന് എന്തുചെയ്യാന്‍ കഴിയും എന്നതിനെപ്പറ്റി ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട സമയമാണിതെന്ന് യോഗി പറഞ്ഞു.
'മലബാര്‍ വംശഹത്യ'പോലെയുള്ളവ ആവര്‍ത്തിക്കപ്പെടാത്ത സാഹചര്യം ഒരുക്കേണ്ടതുണ്ട്. ഇതിനുവേണ്ടി എല്ലാ ഇന്ത്യക്കാരും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു വരണമെന്നും യോഗി ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങള്‍ കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യ അനുസ്മരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രം ശരിയായ കാഴ്ചപ്പാടില്‍ ഉള്‍ക്കൊള്ളേണ്ടത് ഈ കാലഘട്ടത്തില്‍ അത്യാവശ്യമാണ്. ചരിത്രം ശരിയായ രീതിയില്‍ അറിയാത്ത രാജ്യത്തിന് അതിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാനാവില്ല.
നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ജിഹാദി ശക്തികള്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. വംശഹത്യ ആസൂത്രിതമായ രീതിയില്‍ ദിവസങ്ങളോളം തുടര്‍ന്നു. ചില കണക്കുകള്‍ പ്രകാരം 10,000ത്തിലധികം ഹിന്ദുക്കളാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും ആക്രമിക്കപ്പെട്ടു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു.
വംശഹത്യ മറയ്ക്കാന്‍ നിരവധി പേരുകള്‍ പിന്നീട് അതിനൊപ്പം കൂട്ടിച്ചേര്‍ത്തു. ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മുസ്‌ലിം വിഭാഗത്തിലുണ്ടായ രോഷമായിരുന്നു അതെന്നാണ് ചിലര്‍ പറയുന്നത്. ചിലര്‍ അതിനെ മാപ്പിള ലഹളയെന്ന് വിളിക്കുന്നു. ഭൂവുടമകള്‍ മുസ്‌ലിം വിഭാഗത്തെ ചൂഷണം ചെയ്തതാണ് കാരണം എന്നാണ് അവര്‍ പറയുന്നത്. ഭൂവുടമകളുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നുവെങ്കില്‍ നിരവധി സാധാരണ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടത് എന്തുകൊണ്ടാണ് ? മതം മാറാന്‍ അവര്‍ വിസമ്മതിച്ചതു കൊണ്ടാണോ ? ഇടത് ചിന്താഗതിയുടെയും കപട മതേതരത്വത്തിന്റെയും സ്ഫടികത്തിലൂടെ ചിത്രരചന നടത്തിയിരുന്നവര്‍ എല്ലാകാലത്തും പ്രീണന നയങ്ങള്‍ പിന്‍തുടര്‍ന്നിരുന്നു എന്നതാണ് സത്യം. വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണുംനട്ടിരുന്ന പാര്‍ട്ടികള്‍ ഇത്തരം ശ്രമങ്ങളെ പിന്തുണച്ചുവെന്നും യോഗി ആരോപിച്ചു.
കടപ്പാട് - The Indian Express
Content Highlights: Maplah rebellion was a planned genocide against Hindus - Yogi
Published: 25 Sept 2021, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented