ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഒരുകാലത്ത് ചുവപ്പ് പടർത്തിയിരുന്ന ഇടതുപക്ഷ പാർട്ടികൾ ഇന്ന് സമാനതകളില്ലാത്ത അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ ഒരേസമയം ഭരണം നടത്തിയിരുന്ന അവസ്ഥയിൽനിന്ന്‌ ഇന്ന് ചുരുക്കം ചില പോക്കറ്റുകളിൽ മാത്രം സ്വാധീനമുള്ള പാർട്ടികളായി ഇടതുപക്ഷം മാറിയിരിക്കുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്, ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളവും അവർക്ക് നഷ്ടപ്പെട്ടേക്കാമെന്നാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന് ഭരണാധികാരമുള്ള ഏക സംസ്ഥാനമായ കേരളത്തിൽ ഇത്തവണ ഭരണം മാറുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

To advertise here,

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിയെ (എൽഡിഎഫ്) പരാജയപ്പെടുത്തി കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) അധികാരത്തിൽ വരുമെന്നാണ് അഞ്ച് പ്രധാന എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. മെയ് 4-ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലം എക്‌സിറ്റ് പോളുകളെ ശരിവെക്കുകയാണെങ്കിൽ, പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇടതുപക്ഷ ഭരണമില്ലാത്ത സാഹചര്യം സംജാതമാകും.

ഇന്ത്യയിലെ ഇടതുകോട്ടകളായിരുന്നു പശ്ചിമ ബംഗാളും ത്രിപുരയും. കേരളത്തിൽ മാറിമാറി അധികാരത്തിലെത്തിയിരുന്നുവെങ്കിൽ ഈ രണ്ട് സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളോളം തുടർഭരണമായിരുന്നു ഇടതുമുന്നണിക്ക് ലഭിച്ചിരുന്നത്. എന്നാൽ, പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിനുണ്ടായ തകർച്ച ഞെട്ടിക്കുന്നതാണ്. 1977 മുതൽ 2011 വരെ തുടർച്ചയായി 34 വർഷം ബംഗാൾ ഭരിച്ച സി.പി.എമ്മിന് ഇന്ന് നിയമസഭയിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്ത അവസ്ഥയാണ്. അവിടെ ബി.ജെ.പി പ്രധാന പ്രതിപക്ഷമായി ഉയർന്നുവന്നതോടെ ഇടതുപക്ഷത്തിന്റെ പ്രസക്തി ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ടു. ത്രിപുരയിൽ 25 വർഷം തുടർച്ചയായി ഭരിച്ച ശേഷം 2018-ൽ അധികാരം നഷ്ടപ്പെട്ട ഇടതുപക്ഷം ഇന്ന് അവിടെയും ദുർബലമായ സാന്നിധ്യമായി ഒതുങ്ങി.

ഈ സംസ്ഥാനങ്ങൾ മാത്രമല്ല, ഒരു കാലത്ത് ഇടതുപക്ഷ പാർട്ടികൾക്ക് വേരോട്ടമുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബിഹാറിൽ സി.പി.ഐ (എം.എൽ) ലിബറേഷൻ പോലുള്ള പാർട്ടികൾക്ക് സ്വാധീനമുണ്ടെങ്കിലും അവരുടെ സീറ്റുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. 2020-ൽ 12 സീറ്റുകൾ ഉണ്ടായിരുന്ന അവർക്ക് 2025-ലെ തിരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത് തമിഴ്‌നാട്ടിൽ ദ്രാവിഡ പാർട്ടികളുമായുള്ള സഖ്യത്തിലൂടെയാണ് ഇടതുപക്ഷം നിലനിൽക്കുന്നത്. ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിൽ സി.പി.ഐ-ക്കും സി.പി.എമ്മിനും അഞ്ച് വീതം സീറ്റുകളാണ് ലഭിച്ചത്. മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ട്രേഡ് യൂണിയനുകളിലൂടെയും കർഷക പ്രസ്ഥാനങ്ങളിലൂടെയും ചെറിയ തോതിലുള്ള സാന്നിധ്യം മാത്രമായി ഇടതുപക്ഷം ഒതുങ്ങി.

ഇടതുപക്ഷത്തിന്റെ ഈ തകർച്ചയ്ക്ക് പിന്നിൽ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനം ഭരണവിരുദ്ധ വികാരമാണ്. പ്രത്യേകിച്ച്, ബംഗാളിലും ത്രിപുരയിലും ഇടതുമുന്നണി സർക്കാരിനെതിരെ വലിയ ജനവികാരമുണ്ടായിരുന്നു. ദീർഘകാലം ഭരിച്ച സംസ്ഥാനങ്ങളിൽ ജനങ്ങൾക്കുണ്ടായ വിരസതയും സാമ്പത്തിക നയങ്ങളും ഭരണമാറ്റത്തിലേക്ക് നയിച്ചു. വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളും പൊതുജന പിന്തുണയിലെ ഇടിവിനുമൊപ്പം ബി.ജെ.പിയുടെ സ്വാധീനവും ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി. മാറുന്ന കാലത്തിനനുസരിച്ച് മാറാൻ കഴിയാത്തതും യുവാക്കളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതും വലിയ തിരിച്ചടിയായി. അതേസമയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരിച്ചടികൾ നേരിടുമ്പോഴും ട്രേഡ് യൂണിയനുകൾ, കർഷക സംഘടനകൾ, സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവയിലൂടെ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ഇടതുപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്.