ന്യൂഡൽഹി: കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സിപിഎം എം.പി ജോൺ ബ്രിട്ടാസും തമ്മിൽ രാജ്യസഭയിൽ രൂക്ഷമായ വാക്‌പോര്. പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള പുതിയ നിയമവുമായി ബന്ധപ്പെട്ടും പരീക്ഷാ വിവാദങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കിടയിലാണ് ഈ ഏറ്റുമുട്ടലുണ്ടായത്. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും പ്രതിഷേധക്കാർക്കുമെതിരെ സർക്കാർ സ്വീകരിക്കുന്ന കർശന നടപടികളെ ജോൺ ബ്രിട്ടാസും പ്രതിപക്ഷ നേതാക്കളും ശക്തമായി വിമർശിച്ചു. ഭരണകൂടം ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്തുകയാണെന്ന് അവർ ആരോപിച്ചു.

To advertise here,

'ഈ സർക്കാർ രാജ്യത്ത് ഒരു പ്രഖ്യാപിക്കപ്പെടാത്ത അടിയന്തരാവസ്ഥയാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും പരീക്ഷാ ക്രമക്കേടുകൾക്കെതിരെ തെരുവിലിറങ്ങി സമരം ചെയ്യുമ്പോൾ, അവരെ കേൾക്കാൻ തയ്യാറാകാതെ പോലീസിനെ ഉപയോഗിച്ച് മൃഗീയമായി നേരിടുകയാണ് ഭരണകൂടം. ഡൽഹിയിലെ എ.കെ.ജി ഭവനിൽ കയറി വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസ് ശ്രമിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും ജനകീയ സമരങ്ങളെയും ഒരു ക്രമസമാധാന പ്രശ്‌നം മാത്രമായി ചിത്രീകരിച്ച് അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സമരങ്ങളും വിയോജിപ്പുകളുമാണ് ഒരു ജനാധിപത്യ രാജ്യത്തിന്റെ ജീവവായു' ബ്രിട്ടാസ് പറഞ്ഞു.

സഭയ്ക്കുള്ളിൽ ക്രിയാത്മകമായ ചർച്ചകൾ നടത്തുന്നതിന് പകരം പ്രതിപക്ഷം എപ്പോഴും സമരങ്ങളും ബഹളങ്ങളും ഇഷ്ടപ്പെടുന്നവരായി മാറിയിരിക്കുകയാണെന്ന് കിരൺ റിജിജു വിമർശിച്ചു.

'രാജ്യത്തെ പ്രതിപക്ഷത്തിന് സഭയിൽ ക്രിയാത്മകമായി സംസാരിക്കാനല്ല, മറിച്ച് എപ്പോഴും സമരങ്ങളും ബഹളങ്ങളും സംഘടിപ്പിക്കുന്നതിലാണ് താല്പര്യം. പരീക്ഷാ തട്ടിപ്പുകളും പേപ്പർ ചോർച്ചയും തടഞ്ഞ് ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പാർലമെന്റിൽ വന്ന് ചർച്ചകളിൽ പങ്കെടുത്തു ശക്തമായ ഒരു നിയമനിർമ്മാണം നടത്തുന്നതാണോ, അതോ തെരുവിലും സഭയിലും നിരന്തരം തടസ്സങ്ങൾ സൃഷ്ടിച്ച് സമരം നടത്തുന്നതാണോ നല്ലത്?. ജനാധിപത്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന പ്രതിപക്ഷം, 1975-ൽ കോൺഗ്രസ് ഭരണകാലത്ത് രാജ്യം കണ്ട യഥാർത്ഥ അടിയന്തരാവസ്ഥയും പൗരന്മാരുടെ അവകാശങ്ങൾ അടിച്ചമർത്തിയ ചരിത്രവും മറന്നുപോകരുത്. സർക്കാർ ഇവിടെ പാർലമെന്ററി പ്രക്രിയയിലൂടെ നിയമപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നത്' റിജിജു പറഞ്ഞു.

പിന്നീട് എക്‌സിലൂടെ ബ്രിട്ടാസ് റിജിജുവിന് മറുപടി നൽകി. ജനങ്ങൾ അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന, ഏത് സർക്കാരും പ്രഖ്യാപിച്ചതോ പ്രഖ്യാപിക്കാത്തതോ ആയ എല്ലാത്തരം അടിയന്തരാവസ്ഥകളെയും തങ്ങൾ എതിർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'അതുകൊണ്ടാണ് ഞങ്ങൾ ശ്രീമതി ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ എതിർത്ത് പോരാടിയതും, ഇപ്പോൾ ശ്രീ നരേന്ദ്ര മോദിയുടെ കീഴിലുള്ള പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയെ എതിർത്ത് പോരാടുന്നതും' ബ്രിട്ടാസ് വ്യക്തമാക്കി.