ന്യൂഡല്‍ഹി: കേരളത്തിലെ മൂന്നും നാലും റെയില്‍വേപാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തില്‍ അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.

To advertise here,

അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചതായി നേരത്തെ മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും-റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇത്. അടുത്ത ദിവസം തന്നെ കേന്ദ്ര സംഘം കേരളത്തിലെത്തി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമെന്നും അബ്ദുറഹിമാന്‍ പറയുകയുണ്ടായി.

യുപിഎ സര്‍ക്കാരുകള്‍ കേരളത്തിന് അനുവദിച്ചിരുന്ന റെയില്‍വേ ബജറ്റിനേക്കാള്‍ ഉയര്‍ന്ന തുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് എക്‌സിലൂടെ വ്യക്തമാക്കി.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ റെയില്‍വേ ബജറ്റ് ശരാശരി 372 കോടിയില്‍ നിന്ന് (2009-14) 3,042 കോടിയായി വര്‍ദ്ധിപ്പിച്ചു' റെയില്‍വേ മന്ത്രി എക്‌സില്‍ കുറിച്ചു.