ന്യൂഡൽഹി: സുപ്രീംകോടതിയുടെ പിന്തുണയോടെ സംഘടിപ്പിച്ച ‘മീഡിയേഷൻ ഫോർ ദി നേഷൻ 2.0’ ദേശീയ കാമ്പയിനിൽ 12,389 കേസുകൾ മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പിലെത്തിച്ച് കേരള സംസ്ഥാന മധ്യസ്ഥത-അനുരഞ്ജന കേന്ദ്രം (Kerala State Mediation and Conciliation Centre) രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിലൊന്നായി.

To advertise here,

2026 ജനുവരി രണ്ട് മുതൽ ജൂൺ 15 വരെ നടന്ന കാമ്പയിനിൽ രാജ്യത്താകെ ഒരു ലക്ഷത്തിലധികം കേസുകൾ സൗഹാർദപരമായി തീർപ്പാക്കാൻ കഴിഞ്ഞതായി സുപ്രീംകോടതിയുടെ മധ്യസ്ഥത-അനുരഞ്ജന പദ്ധതി സമിതി അറിയിച്ചു.

കേരളത്തിൽ ആകെ 27,493 കേസുകളാണ് മധ്യസ്ഥതയ്ക്ക് പരിഗണിച്ചത്. ഇതിൽ 12,389 കേസുകളിൽ ഒത്തുതീർപ്പുണ്ടായി. ഇതോടെ 44 ശതമാനം വിജയനിരക്കാണ് സംസ്ഥാനം കൈവരിച്ചത്. വൈവാഹിക തർക്കങ്ങൾ, മോട്ടോർ വാഹനാപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ഭൂമി ഏറ്റെടുക്കൽ തർക്കങ്ങൾ, സ്വത്ത് വിഭജന കേസുകൾ, ഒഴിപ്പിക്കൽ കേസുകൾ, വാണിജ്യ തർക്കങ്ങൾ, തൊഴിൽ തർക്കങ്ങൾ, ഉപഭോക്തൃ കേസുകൾ, മറ്റ് സിവിൽ കേസുകൾ എന്നിവ ഉൾപ്പെടെ 13 വിഭാഗങ്ങളിലായാണ് കേസുകൾ ഒത്തുതീർപ്പായത്.

മധ്യസ്ഥത ഫലപ്രദമായ ഒരു ബദൽ തർക്കപരിഹാര സംവിധാനമായി കൂടുതൽ സ്വീകാര്യത നേടുന്നതിന്റെ തെളിവാണ് ഈ കാമ്പയിനെന്ന് കേന്ദ്രം വ്യക്തമാക്കി. വർഷങ്ങളായി നീണ്ടുനിൽക്കുന്ന സങ്കീർണ കേസുകൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്താനും കോടതികളുടെ ജോലിഭാരം കുറയ്ക്കാനും ഈ സംവിധാനം സഹായകമായതായും അറിയിച്ചു. കേരളത്തിന്റെ നേട്ടത്തിന് പിന്നിൽ ഹൈക്കോടതി മധ്യസ്ഥതാ കേന്ദ്രം, ജില്ലാ-സബ് മധ്യസ്ഥതാ കേന്ദ്രങ്ങൾ, കേസുകൾ മധ്യസ്ഥതയ്ക്ക് റഫർ ചെയ്ത ജഡ്ജിമാർ, മധ്യസ്ഥർ, അഭിഭാഷകർ, ജീവനക്കാർ എന്നിവരുടെ ഏകോപിത പ്രവർത്തനമാണെന്ന് കേന്ദ്രം വ്യക്തമാക്കി.

ഹൈക്കോടതിയിലെ മധ്യസ്ഥതാ നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി മധ്യസ്ഥത മാനേജ്മെന്റ് സിസ്റ്റം കേരള സംസ്ഥാന മധ്യസ്ഥത-അനുരഞ്ജന കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. കോടതി കേസ് മധ്യസ്ഥതയ്ക്ക് റഫർ ചെയ്യുന്നതുമുതൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയുള്ള മുഴുവൻ നടപടികളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.

മാനുവൽ രേഖാപ്രവർത്തനങ്ങൾ ഒഴിവാക്കുക, സുതാര്യത വർധിപ്പിക്കുക, കേസുകളുടെ രേഖകൾ സുരക്ഷിതമായി തത്സമയം ലഭ്യമാക്കുക, മധ്യസ്ഥരെ നിയോഗിക്കുന്നതും റിപ്പോർട്ടുകൾ സമർപ്പിക്കുന്നതും കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷതകൾ. ജില്ലാ കോടതികൾക്കായുള്ള സമാന ഡിജിറ്റൽ മോഡ്യൂളും വികസിപ്പിച്ചുവരികയാണ്. കേരള സംസ്ഥാന മധ്യസ്ഥത-അനുരഞ്ജന കേന്ദ്രത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ നിലവിലെ പ്രസിഡന്റ് ഹൈക്കോടതിയിലെ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനാണ്.