ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് പിന്തുണയുമായി മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. സമരവേദിയിലെത്തിയ കെജ്രിവാൾ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു.

To advertise here,

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും പകരം സോനം വാങ്ചുക്കിനെ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഇക്കാര്യം അദ്ദേഹം എക്സിലൂടെയും പങ്കുവെച്ചു. 

പരീക്ഷാ പേപ്പർ ചോർച്ച തടയുന്നതിൽ കേന്ദ്ര സർക്കാർ നിരന്തരം പരാജയപ്പെടുകയാണെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് 20 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടും ചോർച്ചകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകാൻ സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ ശബ്ദം കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം 2029-ൽ ഇതേ യുവാക്കൾ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും കെജ്‌രിവാൾ മുന്നറിയിപ്പ് നൽകി.