ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഭാഗമായ ഒരാളെ കൂടി എൻഐഎ സംഘം അറസ്റ്റ് ചെയ്തു. കശ്മീർ സ്വദേശിയായ യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖാസിഗുണ്ഡ് സ്വദേശിയായ പ്രതി ആക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചകരിൽ ഒരാളായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മുഖ്യപ്രതിയെന്ന് വിലയിരുത്തപ്പെടുന്ന ഉമറുമായി ചേർന്ന് ഡാനിഷ് ഭീകരാക്രമണം ആസൂത്രണം ചെയ്ന്നതിരുന്നതായാണ് വിവരം. ചാവേർ ആക്രമണത്തിന് തയ്യറായിരിക്കാൻ ഉമർ ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. 

To advertise here,

ഡ്രോണുകളിൽ രൂപമാറ്റം വരുത്തിയും റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചും ഡാനിഷ് ഭീകരാക്രമണങ്ങൾക്ക് സാങ്കേതിക സഹായം നൽകിയിരുന്നതായി എൻഐഎ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് ദിവസം മുൻപ് ഇയാളെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഡൽഹി പോലീസ്, ജമ്മു കശ്മീർ പോലീസ്, ഹരിയാണ പോലീസ്, ഉത്തർപ്രദേശ് പോലീസ്, മറ്റ് കേന്ദ്ര യൂണിറ്റുകൾ എന്നിവയുമായി ഏകോപിപ്പിച്ച് പഴുതടച്ച അന്വേഷണമാണ് എൻഐഎ നടത്തുന്നത്. ആസൂത്രണം, സാധനസാമഗ്രികൾ എത്തിക്കൽ, ഫണ്ടിങ് എന്നിവ ഉൾപ്പെടെ, ആക്രമണത്തിന് പിന്നിലെ വലിയ ശൃംഖലയെ കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതേസമയം, ഞായറാഴ്ച ഡാനിഷിന്റെ പിതാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു.