ബെംഗളൂരു: കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയും ബി.ജെ.പി. നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡോളര്‍ കോളനിയിലെ വസതിയില്‍ ശുചിമുറിയില്‍ കുഴഞ്ഞുവീണ ഉമേഷിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ്  പ്രാഥമിക വിവരം. 

To advertise here,

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഉമേഷിന് പള്‍സ് ഉണ്ടായിരുന്നില്ലെന്ന് കര്‍ണാടക റവന്യൂവകുപ്പുമന്ത്രി ആര്‍. അശോക, ഡോക്ടര്‍മാരെ ഉദ്ധരിച്ച് പറഞ്ഞു. ഉമേഷിന്റെ മരണം ബി.ജെ.പിക്കും ബെലഗാവി ജില്ലയ്ക്കും വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടക്കമുള്ളവര്‍ ഉമേഷ് കട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

ഹുക്കേരി അസംബ്ലി മണ്ഡലത്തില്‍നിന്ന് ഉമേഷ് എട്ടുതവണ എം.എല്‍.എ. ആയിട്ടുണ്ട്. 1985-ല്‍ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണത്തിന് പിന്നാലെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം. 2008-ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. അതിനു മുന്‍പ് ജനതാ പാര്‍ട്ടി, ജനതാദള്‍(യു), ജെ.ഡി.എസ്. എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.