ന്യൂഡൽഹി: വനിതാസംവരണ നിയമ ഭേദഗതിയിൽ ഡി.എം.കെ. നടത്തിയ പ്രതിഷേധത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിമർശനത്തിന് തിരിച്ചടിയുമായി ഡി.എം.കെ. നേതാവ് കനിമൊഴി. ഡി.എം.കെ. അംഗങ്ങൾ കറുത്തവേഷം ധരിച്ച് പ്രതിഷേധിച്ചതിനെ പരാമർശിച്ച് കറുത്ത പൊട്ട് എന്ന പരിഹാസം പ്രധാനമന്ത്രി നടത്തിയിരുന്നു. നല്ലപ്രവൃത്തികൾക്കുമുൻപ്‌ കറുത്ത പൊട്ട് ധരിക്കുന്ന പതിവുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

To advertise here,

ദേവതയായ കാളിയുടെ നിറമാണ് കറുപ്പെന്നും വനിതാസംവരണ നിയമ ഭേദഗതിക്കെതിരേ ഡി.എം.കെ. അവസാനംവരെ പോരാടുമെന്നും ലോക്‌സഭയിൽ നിയമഭേദഗതി ചർച്ചയിൽ കനിമൊഴി പറഞ്ഞു.

വെള്ളിയാഴ്ച സഭയിൽ കറുത്തസാരി ധരിച്ചെത്തിയ കനിമൊഴി തന്റെ പ്രസംഗത്തിൽ ഭരണപക്ഷത്തിനെതിരേ രൂക്ഷവിമർശനം നടത്തി. ഹിന്ദുത്വയെക്കുറിച്ച് പറയുന്നവർ ദേവതയായ കാളിയെക്കുറിച്ച് ഓർക്കാത്തത് എന്തുകൊണ്ടാണെന്ന് കനിമൊഴി ചോദിച്ചു. കറുത്തനിറമുള്ള വസ്ത്രം ധരിക്കുന്ന ദേവതയാണ് കാളി. ദ്രാവിഡപ്രസ്ഥാനത്തിന്റെ ബൗദ്ധിക ആചാര്യനായ പെരിയാർ ഇഷ്ടപ്പെട്ടിരുന്ന നിറമാണ് കറുപ്പ്്. അവസാനംവരെ പോരാടാൻ തങ്ങളെ പഠിപ്പിച്ചത് പെരിയാറാണ് -കനിമൊഴി പറഞ്ഞു. നിലവിലുള്ള ലോക്‌സഭാ അംഗസംഖ്യയായ 543 എന്ന അടിസ്ഥാനത്തിൽതന്നെ 2029-ൽ വനിതാസംവരണം നടപ്പാക്കണം. മണ്ഡല പുനഃസംഘടന വനിതാസംവരണവുമായി ബന്ധിപ്പിക്കരുത് -കനിമൊഴി പറഞ്ഞു.