ന്യൂഡൽഹി: പാകിസ്താന്റെ ആണവ ഭീഷണികളെ ഇന്ത്യൻ സൈന്യം ഭയക്കുന്നില്ലെന്നും ഭാവിയിലെ ഏത് സാഹചര്യങ്ങളെയും നേരിടാൻ പൂർണ്ണമായി തയ്യാറാണെന്നും വെസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ. ഭാവിയിൽ എന്തെങ്കിലും സംഘർഷമുണ്ടായാൽ അത് നിർണായകമായ വിജയത്തിൽ തന്നെ കലാശിക്കുമെന്നും അദ്ദേഹം പാകിസ്താനെ ഓർമ്മിപ്പിച്ചു. മാമൂൻ മിലിട്ടറി സ്റ്റേഷനിലെ ധ്യാൻ സിംഗ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിന് ശേഷം സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഓപ്പറേഷൻ സിന്ദൂറിനിടെ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് തന്നെ പാകിസ്താൻ ആണവ ഭീഷണി മുഴക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'അവർ വീഴുകയാണെങ്കിൽ ലോകത്തിന്റെ പകുതിയോളം തങ്ങളോടൊപ്പം കൊണ്ടുപോകുമെന്ന് അവർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനിടെ ഞങ്ങൾ അവരുടെ ആണവ ഭീഷണികളെ അവഗണിച്ചു. ഇത്തവണ, കഴിഞ്ഞകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾ മികച്ച രീതിയിൽ തയ്യാറാണ്, വ്യക്തമായ ഭാവി പദ്ധതികളോടെ' വെസ്റ്റേൺ കമാൻഡ് മേധാവി പറഞ്ഞു.

നമ്മുടെ നേതൃത്വം രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്ക് വേണ്ടി പ്രതിജ്ഞാബദ്ധരായിരിക്കുമ്പോൾ, അവരുടെ നേതൃത്വവും സൈനിക ജനറൽമാരും സ്വാർത്ഥ താൽപ്പര്യങ്ങളാൽ പ്രചോദിതരാണെന്നും അദ്ദേഹം പറഞ്ഞു. 'അധികാരം നിലനിർത്തുക, പ്രസക്തരായിരിക്കുക. ഇതിനായി അവർ ഇന്ത്യയുമായുള്ള യുദ്ധസമാനമായ സാഹചര്യം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു' കത്യാർ പറഞ്ഞു.

പാകിസ്താന് തുറന്ന പോരാട്ടത്തിൽ ഇന്ത്യയെ നേരിടാൻ ധൈര്യമോ ശക്തിയോ ഇല്ലെന്നും അവർ നിഴൽ യുദ്ധത്തെ ആശ്രയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'തീവ്രവാദ സംഘടനകളിലൂടെ പാകിസ്താൻ ഇന്ത്യയെ ആവർത്തിച്ച് പ്രകോപിപ്പിക്കുന്നു, അതിനാൽ നമ്മൾ പ്രതികരിക്കുമ്പോൾ അത് യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറുകയും അവർക്ക് അവരുടെ ജനങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്യും' സൈനിക കമാൻഡർ പറഞ്ഞു.

വിജയത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പാകിസ്താൻ സ്വന്തം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഭാവിയിലെ നമ്മുടെ വിജയം താവളങ്ങളോ പോസ്റ്റുകളോ നശിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങില്ലെന്ന് ലെഫ്റ്റനന്റ് ജനറൽ കത്യാർ ഓമർപ്പിച്ചു. 'ഇനി നമ്മുടെ വിജയം വ്യോമതാവളങ്ങളും  സൈനിക പോസ്റ്റുകളും നശിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങില്ല; നമ്മുടെ വിജയം ഭൂമിയിൽ ആയിരിക്കും. അത് വളരെ നിർണ്ണായകമായിരിക്കും, അവർ മുട്ടുകുത്തി വീഴുകയും ലോകത്തിനു മുന്നിൽ പരാജയം സമ്മതിക്കേണ്ടി വരികയും ചെയ്യും' അദ്ദേഹം പറഞ്ഞു.

'ശത്രുവിന്റെ പ്രദേശത്തേക്ക് പ്രവേശിക്കാനും പ്രധാനപ്പെട്ട പ്രദേശങ്ങൾ പിടിച്ചടക്കാനും അവരെ മുറിവേൽപ്പിക്കാനും നിങ്ങൾക്ക് ധൈര്യമുണ്ടായിരിക്കണം. അതേ സമയം, നിങ്ങൾ ജമ്മുവിനെയും പഞ്ചാബിനെയും സംരക്ഷിക്കണം. അടുത്ത ഓപ്പറേഷനിലെ നിങ്ങളുടെ വിജയം രാജ്യത്തെ അഭിമാനഭരിതരാക്കും' വെസ്റ്റേൺ കമാൻഡ് മേധാവി സൈനികരോടായി പറഞ്ഞു.

ഈ പ്രദർശനം ഓപ്പറേഷൻ സിന്ദൂറിന്റെ ആഘോഷം മാത്രമല്ല, നിരന്തരമായ ജാഗ്രതയും തയ്യാറെടുപ്പും അത്യാവശ്യമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. 'അപകടം നീങ്ങിയിട്ടില്ല. നമ്മുടെ തയ്യാറെടുപ്പ് മുമ്പത്തേക്കാൾ വലുതായിരിക്കണം, ശത്രുവിന് മുമ്പത്തേക്കാൾ ശക്തമായ പ്രതികരണം നൽകണം' സൈനിക കമാൻഡർ പറഞ്ഞു.