ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി തുടരുന്ന അതിര്‍ത്തി തര്‍ക്കം തീര്‍ക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. അതിര്‍ത്തി നിര്‍ണയം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് പകരം സ്ഥിരമായ അതിര്‍ത്തി നിര്‍ണയിക്കുക എന്നതാണ് ലക്ഷ്യം. ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അതിര്‍ത്തി നിര്‍ണയം വേഗത്തിലാക്കാന്‍ തീരുമാനമായത്. 

To advertise here,

ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഇരുഭാഗത്തും തര്‍ക്കമില്ലാത്ത പ്രദേശങ്ങളിലായിരിക്കും തീരുമാനമുണ്ടാകുക. ഇരുരാജ്യങ്ങള്‍ക്കും തര്‍ക്കമില്ലാത്ത മേഖലകള്‍ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി ആദ്യം വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്ദ സമിതിയെ രൂപീകരിക്കും. രണ്ടാമതായി അതിര്‍ത്തിയില്‍ ഇരുഭാഗത്തും തര്‍ക്കമധികമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തും. ഈ സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അത് അതിര്‍ത്തിയായി നിശ്ചയിക്കുക എന്നത് മൂന്നാമത്തെ ഘട്ടമായും അവസാനം ഇവിടെ അതിര്‍ത്തി നിര്‍ണയിച്ച് അതിര് തിരിച്ച് അടയാളപ്പെടുത്തി തൂണുകള്‍ സ്ഥാപിക്കുക എന്നതുമാണ്. 

ഘട്ടം ഘട്ടമായി അതിര്‍ത്തി വിഷയം സമാധാനപരമായി പരിഹരിക്കുക എന്നതാണ് ഇരുരാജ്യങ്ങളും ഉദ്ദേശിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പരം വിശ്വാസം വര്‍ധിപ്പിച്ച് മാത്രമേ മുന്നോട്ടുപോകാനാകു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ചൈനയുടെ മനംമാറ്റം. 2020 മെയിലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷവും തുടരുന്ന സേനാ സാന്നിധ്യം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായുണ്ടാകും. ചര്‍ച്ചകളുടെ പുരോഗതിക്കനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനത്തിന്റെ അജണ്ടകള്‍ നിശ്ചയിക്കും.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 31-ന് ചൈനയിലേക്ക് പോകുന്നുണ്ട്. യോഗം സൗഹാര്‍ദ്ദപരമായ സ്ഥിതിയില്‍ മുന്നോട്ടുപോകുന്നതിന് വേണ്ടിക്കൂടിയാണ് ചൈന ഇപ്പോള്‍ മൃദുസമീപനത്തിലേക്ക് എത്തിയിരിക്കുന്നത്. മാത്രമല്ല, യുഎസിന്റെ ഭാഗത്തുനിന്നുള്ള താരിഫ് ഭീഷണികളും മാറുന്ന ലോകക്രമങ്ങളുമൊക്കെ ഇന്ത്യയെ അവഗണിച്ച് മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവ് ചൈനയ്ക്ക് നല്‍കിയിട്ടുണ്ട്.