ന്യൂഡല്‍ഹി: പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ശക്തമായ ആയുധമാണ് പിനാക റോക്കറ്റുകള്‍. ശത്രുകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താന്‍ ഉപയോഗിക്കുന്ന ആയുധങ്ങളണ് റോക്കറ്റുകള്‍. മുന്‍കൂട്ടി നിശ്ചയിച്ച ഒരു ലക്ഷ്യത്തിലേക്ക് പ്രയോഗിക്കാനാണ് റോക്കറ്റുകള്‍ ഉപയോഗിക്കുക. തുടര്‍ച്ചയായി റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍ ശത്രുസൈന്യത്തിന്റെ സൈനിക നീക്കത്തെ തടയാനും തകര്‍ക്കാനും സാധിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചിങ് സംവിധാനം ഇന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 

To advertise here,

ഇപ്പോഴിതാ പിനാകയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ആക്രമണകാരിയാക്കാനുള്ള ശ്രമത്തിലാണ് ഒരുസംഘം ഗവേഷകര്‍. ഐഐടി മദ്രാസില്‍ ഗവേഷണം നടത്തുന്ന ലഫ്. ജനറല്‍ പി.ആര്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പിനാകയുടെ കരുത്ത് കൂട്ടാനൊരുങ്ങുന്നത്. സൈന്യത്തിലെ മുന്‍ ആര്‍ട്ടലറി വിഭാഗത്തിന്റെ മേധാവി ആയിരുന്നു ലഫ്. ജനറല്‍ പി.ആര്‍. ശങ്കര്‍. പിനാകയുടെ ആക്രമണ പരിധി വര്‍ധിപ്പിക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. 

നിലവില്‍ പരമാവധി 75 കിലോമീറ്റര്‍ ദൂരത്തേക്ക് മാത്രമേ പിനാക ഉപയോഗിച്ച് ആക്രമണം നടത്താനാകു. എന്നാല്‍ പിനാകയില്‍ ഉപയോഗിക്കുന്ന റോക്കറ്റ് എഞ്ചിന്‍ മാറ്റി തദ്ദേശീയമായി വികസിപ്പിച്ച റാംജെറ്റ് എഞ്ചിന്‍ ഉപയോഗിക്കാനാകുമോ എന്നാണ് ഗവേഷകര്‍ നോക്കുന്നത്. അത് സാധ്യമായാല്‍ പിനാകയുടെ ആക്രമണ പരിധി മൂന്നിരട്ടി വര്‍ധിക്കും. 225 കിലോമീറ്റര്‍ ദൂരത്തേക്ക് ആക്രമണം നടത്താനാകും.

എന്നാല്‍, റാംജെറ്റ് എഞ്ചിന്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകേണ്ട മാറ്റവും റോക്കറ്റ് ലോഞ്ചറും മറ്റും ഉപയോഗിക്കാനുള്ള സൗകര്യങ്ങളും കുറയാനും പാടില്ല. ഈ ഉദ്ദേശ്യത്തിലാണ് ഗവേഷണം മുന്നോട്ടുപോകുന്നത്. റോക്കറ്റ് എഞ്ചിനെ അപേക്ഷിച്ച് റാംജെറ്റ് എഞ്ചിന്‍ ഉപയോഗിക്കുന്നത് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായിക്കും.

റോക്കറ്റ് മുന്നോട്ട് പോകുന്നതിന്റെ വേഗത കൂടുമ്പോള്‍ അന്തരീക്ഷത്തില്‍ നിന്ന് വായുവലിച്ചെടുത്ത് ഇന്ധനവുമായി ചേര്‍ത്ത് ജ്വലനം സാധ്യമാക്കുന്നവയാണ് റാംജെറ്റ് എഞ്ചിന്‍. നിലവില്‍ റോക്കറ്റിനുള്ള ഖര ഇന്ധനത്തിനൊപ്പം ജ്വലനം എളുപ്പമാക്കാന്‍ ഓക്‌സിഡൈസറും ഉപയോഗിക്കുന്നുണ്ട്. ഓക്‌സിഡൈസറിന്റെ എളവ് കുറയ്ക്കാന്‍ റാംജെറ്റ് എഞ്ചിനിലൂടെ സാധിക്കും. മാത്രമല്ല കൂടുതല്‍ ദൂരം യാത്രചെയ്യുമ്പോഴും റോക്കറ്റിന്റെ കാര്യക്ഷമത കുറയുകയുമില്ല. 

ശത്രുകേന്ദ്രങ്ങളിലേക്ക് കൂടുതല്‍ കൃത്യമായ ആക്രമണം നടത്താന്‍ ഇതുസഹായിക്കും. അതുകൊണ്ട് തന്നെ ശത്രുകേന്ദ്രത്തോട് കൂടുതല്‍ സമീപത്ത് റോക്കറ്റ് ലോഞ്ചിങ് സംവിധാനം കൊണ്ടുവരേണ്ട ആവശ്യം വരുന്നില്ല. അതിനാല്‍ ശത്രുവിന്റെ ആക്രമണത്തില്‍ നിന്ന് റോക്കറ്റ് ലോഞ്ചറിനെ സംരക്ഷിക്കാനാകും. ഇത് സൈന്യത്തിന് തന്ത്രപ്രധാനമായ മേല്‍ക്കൈ നല്‍കുകയും ചെയ്യും.

എന്നാല്‍, റാംജെറ്റ് എഞ്ചിനെ പിനാകയില്‍ ഉള്‍പ്പെടുത്താന്‍ നിരവധി വെല്ലുവിളികള്‍ മറികടക്കേണ്ടതുണ്ട്. റോക്കറ്റിന്റെ ഘടനയില്‍ തന്നെ മാറ്റം വരുത്തേണ്ടിവരും. പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലും മാറ്റം വരുത്തണം. മാത്രല്ല റാംജെറ്റിന്റെ നിര്‍മാണം ചെലവേറിയതുമാണ്. കൂടുതല്‍ കാര്യക്ഷമമായ ചെലവ് കുറയുന്ന സംവിധാനം ഇതിനായി വികസിപ്പിക്കേണ്ടി വരും. സാധ്യമായാല്‍ പ്രതിരോധ ആയുധ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ ഒരുപടി മുന്നിലേക്കുയരും.

ലോങ്‌റേഞ്ച് റോക്കറ്റുകള്‍ യുദ്ധസാഹചര്യങ്ങളില്‍ നിര്‍ണായകമാണ്. ഇവ യുദ്ധമുന്നണിയിലുള്ള സൈനികര്‍ക്ക് നല്‍കുന്ന മുന്‍തൂക്കം വലുതാണ്. ശത്രുനിരയെ ആക്രമിച്ച് അവരുടെ ശേഷി തകര്‍ക്കാന്‍ അത്യന്താപേക്ഷിതമായതിനാല്‍ ഗവേഷണവുമായി ഇവര്‍ മുന്നോട്ടുപോവുകയാണ്. ഡിആര്‍ഡിഒ ആണ് പിനാക റോക്കറ്റ് സംവിധാനം വികസിപ്പിച്ചത്. കാര്‍ഗില്‍ യുദ്ധത്തിലുള്‍പ്പടെ ഇവയുടെ വ്യാപകമായ ഉപയോഗമുണ്ടായിരുന്നു. മലമുകളിലുള്ള പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പിനാക വലിയ സഹായമായിരുന്നു ഇന്ത്യന്‍ സേനയ്ക്ക്.