കുറ്റ്യാടി (കോഴിക്കോട്): പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. രാജിവച്ച് പോകാന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് തെരുവിലിറങ്ങി നടക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കുറ്റ്യാടിയില്‍നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

മോദിയുടെയും അമിത് ഷായുടെയും ഏജന്റായ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ല. ഗവര്‍ണര്‍ പരിധിവിട്ടാല്‍ നിയന്ത്രിക്കാന്‍ ഭരണഘടനാ പ്രകാരം കൂടുതല്‍ അധികാരമുള്ള മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ അധിപനായ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ പുച്ഛിച്ചത് ശരിയാണോയെന്ന് അദ്ദേഹംതന്നെ പരിശോധിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാനുള്ള എല്ലാ അധികാരവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രമേയത്തിന് പ്രസക്തിയില്ലെന്നും നിയമപരമോ ഭരണഘടനാപരമോ ആയ സാധുതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശം അനുസരിച്ചാവും കേരള നിയമസഭ പ്രമേയം പാസാക്കിയത്. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമുണ്ട്. കേന്ദ്രവുമായി സഹകരിക്കരുത്, വിവരങ്ങള്‍ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ചരിത്ര കോണ്‍ഗ്രസില്‍ ഉയര്‍ന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കെ മുരളീധരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത്.

Content Highlights: If not ready to resign, Governor may not be able to walk freely on Kerala streets - K Muraleedharan