ന്യുഡല്‍ഹി: തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാന്‍ മതചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതിനെ അപലപിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. '500 വര്‍ഷം മുമ്പ് ഒരു പള്ളി ഉണ്ടായിരുന്നോ എന്ന് എന്നോട് ചോദിക്കുന്നു. ഇവിടെ പാര്‍ലമെന്റില്‍ കുഴിച്ച് നോക്കി എന്തെങ്കിലും കിട്ടിയാല്‍ അതിനര്‍ഥം പാര്‍ലമെന്റ് എന്റേതാണെന്നാണോ?'- പാര്‍ലമെന്റില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.

To advertise here,

രാജ്യത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണെന്ന് ഒവൈസി ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26, 29, 30 എന്നിവ പരാമര്‍ശിച്ചുകൊണ്ട്, മതസ്വാതന്ത്ര്യവും സാംസ്‌കാരിക സ്വത്വത്തിന്റെ സംരക്ഷണവും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 'ഇന്ന്, എന്റെ പെണ്‍മക്കളെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കുകയാണ്. അപ്പോള്‍ ആര്‍ട്ടിക്കിള്‍ 25-ന്റെ പ്രസക്തി എന്താണ്- ഒവൈസി ചോദിച്ചു.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഹൈദരാബാദ് എംപി ആരോപിച്ചു. 'ആര്‍ട്ടിക്കിള്‍ 26 നോക്കൂ, മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ തുടങ്ങാനും പരിപാലിക്കാനുമുള്ള അവകാശം അത് മതവിഭാഗങ്ങള്‍ക്ക് നല്‍കുന്നു. വഖഫിന് ഭരണഘടനയുമായി ബന്ധമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു.ആരാണ് ഇത് പ്രധാനമന്ത്രിയെ പഠിപ്പിച്ചത്. വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുകയാണ് ലക്ഷ്യം.- ഒവൈസി പറഞ്ഞു.