ഹാഥ്റസ്: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ പ്രാർഥനാസമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളെ ഉത്തർപ്രദേശ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

To advertise here,

സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട്‌ സ്ത്രീകളുമുണ്ട്. പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാണ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇയാൾക്കെതിരേ അന്വേഷണവും നടത്തിയിരുന്നു.

ആൾദൈവം ഭോലെ ബാബ എന്ന സൂരജ്പാൽ നാരായൺ ഹരിയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. എഫ്.ഐ.ആറിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. സംഭവവുമായിബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആവശ്യമെങ്കിൽ ഭോലെ ബാബയുടെ താമസസ്ഥലത്ത് അന്വേഷണംനടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.