ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പുതിയകലാപത്തിന് വഴിമരുന്നിട്ട് മുതിര്‍ന്ന നേതാവും ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പരാതിയും പരിഭവവുമായി റാവത്ത് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗാന്ധികുടുംബവുമായി അടുത്തബന്ധമാണ് റാവത്തിനുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ട്വീറ്റുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് എന്നതാണ് ശ്രദ്ധേയം. 

To advertise here,

തിരഞ്ഞെടുപ്പിന്റെ സമുദ്രത്തില്‍ നമുക്ക് നീന്തേണ്ടതുണ്ട്. എന്നിട്ടും സംഘടന എന്നെ അവഗണിക്കുകയോ അല്ലെങ്കില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുകയോ ചെയ്യുന്നു. ഇത് വിചിത്രമല്ലേ. നമുക്ക് സഞ്ചരിക്കേണ്ട സമുദ്രത്തില്‍, അധികാരമുള്ളവര്‍ നിരവധി മുതലകളെ അഴിച്ചുവിട്ടിട്ടുണ്ട്. ഞാന്‍ ആരെയാണോ പിന്തുടരേണ്ടത്, അവരുടെ ആളുകള്‍ എന്റെ കയ്യുംകാലും കെട്ടിയിട്ടിരിക്കുകയാണ്. ഇപ്പോള്‍ എനിക്ക് തോന്നുന്നത്- ഹരീഷ് റാവത്ത്, ഒരുപാടായി. നിങ്ങള്‍ പരമാവധി ചെയ്തുകഴിഞ്ഞു. ഇനി വിശ്രമിക്കാനുള്ള സമയമായി എന്നാണ്- റാവത്ത് ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ മനസ്സില്‍നിന്നുയര്‍ന്ന ഒരു ശബ്ദം താന്‍ ദുര്‍ബലനോ വെല്ലുവിളികളെ നേരിടാന്‍ അശക്തനോ അല്ലെന്ന് പറയുന്നുണ്ടെന്നും റാവത്ത് ട്വീറ്റില്‍ വ്യക്തമാക്കുന്നു. ആകെ ആശയക്കുഴപ്പത്തിലാണ്. പുതുവര്‍ഷം വഴികാണിച്ചു തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എനിക്കുറപ്പുണ്ട്, കേദാര്‍നാഥ് (ഭഗവാന്‍ ശിവന്‍) എനിക്ക് വഴികാണിച്ചു തരുമെന്ന്- റാവത്ത് ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

content highlights: harish rawat takes veiled jig at congress leadership