ഫിറോസാബാദ്: മോഷണക്കേസിൽ യുവാവിനെ അറസ്റ്റുചെയ്യുന്നതിനിടെ കുറ്റാരോപിതന്റെ ഗർഭിണിയായ ഭാര്യയ്ക്ക് പോലീസുകാരന്റെ ചവിട്ടേറ്റു. ഇതേത്തുടർന്ന് അടിയന്തര പ്രസവത്തിന് വിധേയയാകേണ്ടിവന്ന യുവതി മരിച്ചു. നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാരുൾപ്പെടെ ആറുപോലീസുകാരെ സസ്പെൻഡുചെയ്തു.

To advertise here,

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഷിക്കോഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലഭാവ ഗ്രാമത്തിൽ ഞായറാഴ്ച അർധരാത്രിയാണ് സംഭവം.

മോഷണക്കേസിൽ 32-കാരനായ ഗൗരവിനെ അറസ്റ്റുചെയ്യാൻ എസ്.ഐ. ധർമപാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം വീട്ടിലെത്തി. ഭർത്താവിനെ കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് മുന്നോട്ടുവന്ന ഗൗരവിന്റെ ഭാര്യ അഞ്ജലിയുടെ വയറ്റിൽ ധർമപാൽ സിങ് ചവിട്ടിയെന്ന് കുടുംബം ആരോപിച്ചു.

ഗൗരവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. ചവിട്ടേറ്റുവീണ അഞ്ജലിയെ, കഠിനമായ വേദനയെത്തുടർന്ന് ഉടൻ ഷിക്കോഹാബാദിലെ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ ഇവർ ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ആരോഗ്യസ്ഥിതി വഷളായി. തുടർന്ന് ഫിറോസാബാദിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിനെ വിദഗ്‌ധചികിത്സയ്ക്ക് ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി.