മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ അട്ടിമറികൾ ഉണ്ടാകുമെന്ന സൂചന നൽകി മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിന്ദേ. ‘കണ്ടത് ട്രെയിലർ മാത്രമാണ്, യഥാർഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂ’ എന്ന് മഹാരാഷ്ട്രയിൽ നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിമർശകർ എന്തുപറഞ്ഞാലും താൻ ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകുമെന്നും ഷിന്ദേ പറഞ്ഞു. ‘നായ്ക്കൾ കൂട്ടമായെത്തി കുരയ്ക്കും, എന്നാൽ കടുവ ഒറ്റയ്ക്കാണ് വേട്ടയാടുക, ഇന്ന് ഒരു കടുവയായി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു’-ഷിന്ദേ പറഞ്ഞു. 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം തങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

പാർട്ടിക്കുള്ളിലെ തന്റെ കൂടെയുള്ള എംപിമാരും എംഎൽഎമാരും പാർട്ടിയുടെ വിലമതിക്കാനാവാത്ത സ്വത്താണ്. വരും ദിവസങ്ങളിൽ ആരെല്ലാം തന്നോടൊപ്പം വേദിയിൽ ചേരുമെന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. പാർട്ടിയുടെ ഭാവിയിൽ പൂർണ വിശ്വാസമുണ്ടെന്നും രാഷ്ട്രീയ മാറ്റങ്ങൾക്കായി ഏവരും കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഉദ്ധവ് താക്കറെയുടെ ശിവസേന (യു.ബി.ടി.)യിലെ ആറ് വിമത എം.പി.മാർ ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലയിക്കാനൊരുങ്ങുന്ന വാർത്തകൾ പുറത്തുവന്നതിനുപിന്നാലെയാണ് ഏക്നാഥ് ഷിന്ദേയുടെ പരസ്യപ്രസ്താവന. ഇതോടെ സംസ്ഥാനത്ത് സഖ്യരൂപീകരണത്തെക്കുറിച്ചും നേതൃമാറ്റത്തെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.