ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് അഞ്ച് മുസ്‌ലിം ലീഗ് എംപിമാര്‍. ആര്‍ട്ടിക്കിള്‍ 26 (മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം വഖഫ് ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

To advertise here,

വഖഫ് ബോര്‍ഡുകളിലെ അമുസ്ലിം പ്രാതിനിധ്യവും വാമൊഴി സമര്‍പ്പണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകള്‍ മുസ്ലീം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബില്‍ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നും എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുൾ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി, അഡ്വ. വി.കെ. ഹാരിസ് ബീരാന്‍ എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കപ്പെട്ട വഖഫ് ഭേദഗതി ബില്‍ രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ നിയമമാകും. ലോക്‌സഭയില്‍ 288 എംപിമാര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 232 എംപിമാരാണ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. 23 ലോക്‌സഭാംഗങ്ങള്‍ സഭയില്‍ ഹാജരായില്ല.

രാജ്യസഭയിൽ 128 എംപിമാരാണ് വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചത്. 95 എംപിമാര്‍ എതിര്‍ത്തു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു.