ന്യൂഡൽഹി: കഴിഞ്ഞദിവസം രാജ്യതലസ്ഥാനത്ത് നടന്ന സി.ജെ.പി. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ 21-കാരി വെന്റിലേറ്ററിൽ തുടരുന്നു. യുവതിയുടെ നില അതീവഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം.
ആർ.എം.എൽ ആശുപത്രിയിലാണ് 21-കാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രതിഷേധക്കാരെ കാണാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി. പരിക്കേറ്റവരുടെ ആരോഗ്യനിലവിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്ന് ചികിത്സാ സംവിധാനങ്ങളും നിലവിലെ സാഹചര്യമും അവലോകനം ചെയ്തു.
സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെ ആർ.എം.എൽ. ആശുപത്രിയിൽ എത്തി യുവതിയെ സന്ദർശിച്ചു. തുടർന്ന്, പോലീസ് നടപടിയിൽ പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായതിൽ സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതിഷേധത്തിൽ പങ്കെടുത്തവരോടും പൊതുജനങ്ങളോടും പരസ്യമായി ക്ഷമാപണം നടത്തി. പ്രതിഷേധക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തനിക്ക് കൂടുതൽ കാര്യക്ഷമമായി ഇടപെടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് പരിക്കേറ്റ വനിതാ പ്രതിഷേധക്കാരോടുള്ള ഖേദവും അദ്ദേഹം പ്രകടിപ്പിച്ചു.
ഞങ്ങളെ പിന്തുണച്ച എല്ലാവരോടും ഞാൻ മാപ്പപേക്ഷിക്കുന്നു. പ്രത്യേകിച്ച്, പുരുഷ പോലീസുകാരാൽ മർദനമേൽക്കപ്പെട്ട പെൺകുട്ടിയോട്. നമ്മൾ നന്നായി കാര്യങ്ങൾ ചെയ്തു. ഡൽഹി പോലീസിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനത്തിൽനിന്ന് നിങ്ങളെ സംരക്ഷിക്കേണ്ടതായിരുന്നു. ഇരുപതോളം വിദ്യാർഥികളുടെ മരണത്തിനുത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ രക്ഷിക്കുന്നതിനായി നിരവധി വിദ്യാർഥികളുടെ ചോര ഒഴുക്കുകയാണ്- അഭിജിത് പറഞ്ഞു. ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വ്യക്തിപരമായി തന്നെ ബന്ധപ്പെടണമെന്നും അഭിജിത് ആവശ്യപ്പെട്ടു.
നീറ്റ് അടക്കമുള്ള വിഷയങ്ങളുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായുള്ള സി.ജെ.പി. പ്രതിഷേധത്തിനിടെ പോലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളടക്കം നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ഇതിനിടെയാണ് 21-കാരിക്ക് ഗുരുതരമായി പരിക്കേറ്റത്.
അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത എത്രപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്ന കാര്യം വ്യക്തമല്ല. നിരവധിപേരെ പോലീസ് തടവിലാക്കിയിട്ടുണ്ടെന്നും അവരുടെ വിവരങ്ങൾ പോലീസ് വ്യക്തമാക്കണമെന്നും അഭിജിത് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: 21-year-old woman in critical condition on ventilator at RML Hospital., Violent clashes occurred during CJP protest demanding Education Minister Dharmendra Pradhan's resignation., CJP founder Abhijit Deepke issued a public apology for the lack of safety during the protest., Opposition leaders including Rahul Gandhi, Priyanka Gandhi, and Arvind Kejriwal visited the injured., Union Health Minister JP Nadda held an emergency meeting to review medical arrangements.
Published: 21 Jul 2026, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented