ഭോപ്പാൽ: ബങ്കിപുരിന് പിന്നാലെ ദാതിയ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് പ്രതീക്ഷകൾ അസ്തമിക്കുന്നതായി ഫലസൂചനകൾ. ആദ്യറൗണ്ട് വോട്ടെണ്ണലിൽ ബിജെപി സ്ഥാനാർഥി അശുതോഷ് തിവാരി മുന്നിലെത്തി. എന്നാൽ അഞ്ച് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ മുതിർന്ന നേതാവും കോൺഗ്രസ് സ്ഥാനാർഥിയുമായ ഘൻശ്യാം സിങ്ങാണ് മുന്നിലുള്ളത്. 

To advertise here,

ബി.ജെ.പിക്കും കോൺഗ്രസിനും അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് ദാതിയ. കോൺഗ്രസ് എം.എൽ.എ രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രക്ക് പകരമായാണ് അശുതോഷ് തിവാരിയെ ബി.ജെ.പി രംഗത്തിറക്കിയത്. ആ തിരഞ്ഞെടുപ്പിൽ വെറും 7000 വോട്ടുകൾക്കാണ് നരോത്തം മിശ്രയ്ക്ക് മണ്ഡലം നഷ്ടമായത്. ഇത്തവണ ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള മണ്ഡലമാണിത്.

ബിജെപിക്കു മാത്രമല്ല, ഈ സീറ്റിൽ മത്സരിക്കാൻ ശ്രമിച്ചിരുന്ന നരോത്തം മിശ്രയ്ക്കും ഉപതിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നരോത്തം മിശ്ര തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇവിടെ ബിജെപി വീണ്ടും പരാജയപ്പെട്ടാൽ ആഭ്യന്തരഭിന്നതകൾ പാർട്ടി വിജയത്തെ പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലുകളുണ്ടാവാനുള്ള സാധ്യതകളുണ്ട്. കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിക്കും തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ഘൻശ്യാം സിംഗ് പരാജയപ്പെട്ടാൽ പട്വാരിയെ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള നീക്കങ്ങൾ വേഗത്തിലായേക്കാം.

ഗുജറാത്തിലെ മഞ്ചൽപുരിൽ ബിജെപി സ്ഥാനാർഥി സതീഷ് പട്ടേൽ വലിയ ഭൂരിപക്ഷത്തിൽ മുന്നിലാണുള്ളത്. കോൺഗ്രസ് സ്ഥാനാർഥി ഭിഖാഭായ് റാബറിയാണ് രണ്ടാം സ്ഥാനത്ത്. സതീഷ് പട്ടേലിന്റെ ലീഡ് 15000 കടന്നു. ബി.ജെ.പി എം.എൽ.എ യോഗേഷ് പട്ടേലിന്റെ നിര്യാണത്തെ തുടർന്നാണ് മഞ്ചൽപൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ജൂലൈ 30നായിരുന്നു ബങ്കിപുരിലും ദാതിയയിലും മഞ്ചൽപുരിലും ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടന്നത്. ബങ്കിപുരിൽ ബിജെപി സ്ഥാനാർഥി രണ്ടാം സ്ഥാനത്താണ്. ജനസുരാജ് സ്ഥാനാർഥി പ്രശാന്ത് കിഷോർ അയ്യായിരത്തോളം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.