ഡല്‍ഹി: രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്ന് സ്വതന്ത്ര ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഗവേഷകനായ രാജ്ശേഖര്‍ രാജഹാരിയയെ ഉദ്ധരിച്ച് ന്യൂസ് 18 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

To advertise here,

ഉപയോക്താക്കളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, വാര്‍ഷിക വരുമാനം, ജനനത്തീയതി എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. എന്നാല്‍ മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും ചോര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചോര്‍ന്ന വിവരങ്ങളുടെ ശേഖരം 58 സ്‌പ്രെഡ് ഷീറ്റുകളിലായി 1.3 ജിബിയോളം വരുമെന്നാണ് വിവരം. ബാങ്കിന്റേയോ, നഗരത്തിന്റേയോ ക്രമത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഓരോ ക്രമീകരണത്തിലും നൂറ് കണക്കിന് ആളുകളുടെ വിവരങ്ങളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 

സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഈ ഡാറ്റ നേരിട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആള്‍മാറാട്ടം, ഫിഷിംഗ് ആക്രമണങ്ങള്‍, സ്പാമിംഗ് എന്നിങ്ങനെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചേക്കാം. 

പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാമുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഡാറ്റ ചോര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പങ്കുവെച്ചിരിക്കുന്ന ഡേറ്റകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കാമെന്നാണ് അനുമാനം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ ബാങ്കുകളുമായി കരാറുള്ള മൂന്നാം കക്ഷി സേവന ദാതാക്കളില്‍ നിന്നായിരിക്കാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് കരുതുന്നത്.

Content Highlights: Credit, debit card data of over 70 lakh Indians leaked online