ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ കോവിഡ് കിറ്റില്‍ പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്ജലി തയ്യാറാക്കിയ കൊറോണില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതി മരുന്നുകളുമായി കൊറോണില്‍ ചേര്‍ക്കുന്നത് 'മിക്‌സോപതി' ആകുമെന്ന് ഐഎംഎയുടെ ഉത്തരാഖണ്ഡ് ഘടകം പറഞ്ഞു. ഇത് കോടതി അലക്ഷ്യമാകുമെന്നും ഐഎംഎ ചൂണ്ടിക്കാണിച്ചു. 

To advertise here,

കൊറോണിലിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളില്‍ ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഐ.എം.എ പറഞ്ഞു. അലോപ്പതി മരുന്നുകളുമായി കൊറോണില്‍ ചേര്‍ക്കുന്നത് 'മിക്‌സോപതി' (ആയുര്‍വേദത്തിന്റെയും അലോപ്പതിയുടേയും കോക്ടെയില്‍) ആയിരിക്കും. ഇത് സുപ്രീംകോടതിയുടെ ഉത്തരവുകളില്‍ അനുവദിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ കോടതിയലക്ഷ്യമാകുമെന്നും ഐഎംഎ പറഞ്ഞു. 

നേരത്തെ, ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്റെ ഹര്‍ജിയില്‍ യോഗഗുരു ബാബ രാംദേവിന് ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചിരുന്നു. പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്ജലി തയ്യാറാക്കിയ കൊറോണില്‍ കിറ്റിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് രാംദേവിനെ തടയണമെന്നാണ് ഡി.എം.എ. സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. 

ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന ജൂലൈ 13-വരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് രാംദേവിനോട് പറയണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡി.എം.എ. സമര്‍പ്പിച്ച ഹര്‍ജിയോടു പ്രതികരിക്കാനും രാംദേവിനോട് കോടതി ആവശ്യപ്പെട്ടു. കൊറോണില്‍ മരുന്നിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും രാംദേവിന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ഡി.എം.എയുടെ വാദം.

കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരിലാണ് കൊറോണില്‍ ഈ വര്‍ഷം ഫെബ്രുവരില്‍ പതഞ്ജലി പുറത്തിറക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍, നിതിന്‍ ഗഡ്കരി എന്നിവരുള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനെതിരേ അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

Content Highlights: Adding Ramdev's Coronil To Uttarakhand Covid Kits Is "Mixopathy" says IMA Uttarakhad unit