തെലങ്കാന: ഹിറ്റ്‌ലർ പരാമർശ വിവാദത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. പാർട്ടിയുടെ തത്വങ്ങൾക്കും ആശയങ്ങൾക്കും പുറത്താണ് രേവന്തിന്റെ പരാമർശമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്. പരാമർശം അംഗീകരിക്കാനാവില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ അതൃപ്തി രേവന്ത് റെഡ്ഡിയെ അറിയിച്ചതായാണ് സൂചന. ഭാവിയിൽ നടത്തുന്ന പരാമർശങ്ങളിൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

To advertise here,

ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആന്റ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി അഥവാ ഹൈഡ്രാ രൂപീകരിച്ചതുമായി ബന്ധപ്പെട്ടാണ് രേവന്ത് റെഡ്ഡിയുടെ ഭാഗത്തുനിന്ന് വിവാദ പരാമർശമുണ്ടായത്. കയ്യേറ്റം ഒഴിപ്പിക്കാനായുള്ള ടാസ്‌ക് ഫോഴ്‌സാണ് ഹൈഡ്രാ. ഹിറ്റ്‌ലറിന് ഇഷ്ടമുള്ള വാക്കായിരുന്നു ഹൈഡ്രാ എന്നും ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ടാസ്‌ക് ഫോഴ്‌സിന് ഈ പേര് നൽകിയതെന്നുമായിരുന്നു വിവാദ പരാമർശം.

റെഡ്ഡിയുടെ പരാമർശത്തിനെതിരേ സിപിഎം, ബിആർഎസ്, ടിഎംസി തുടങ്ങിയ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസിനെ ബിജെപിയുമായി ഉപമിച്ചാണ് സിപിഎം രംഗത്തെത്തിയത്. സംഘപരിവാറിന്റെ ആശയങ്ങളുടെ പ്രതിധ്വനിയാണ് ഈ പരാമർശത്തിലൂടെ രേവന്ത് റെഡ്ഡിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. തെലങ്കാന പോലുള്ള സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യമന്ത്രി ഭരണത്തിന്റെ പ്രതീകമായി ഹിറ്റ്‌ലറെ പ്രശംസിക്കുന്നത് ആശങ്കാജനകമല്ലാതെ മറ്റൊന്നുമല്ലെന്ന് സി.പി.എം.എൽ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ എക്‌സിൽ കുറിച്ചു. അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയതെന്ന് സിപിഎംനേതാവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും പ്രതികരിച്ചിരുന്നു.