ന്യൂഡൽഹി: ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പൂർത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ നാളെ ഉച്ചയ്ക്ക് തീരുമാനം അറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി വിദ്യാർഥികൾ വ്യക്തമാക്കി.

To advertise here,

പ്രധാൻ രാജിവെക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. ഈ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ വ്യാപിപ്പിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു. ഇന്ന് നടന്ന രണ്ടാംവട്ട ചർച്ചകൾക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജെപി പ്രതിനിധികൾ.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ പിൻവലിക്കുക എന്നീ ആവശ്യങ്ങളായിരുന്നു പ്രതിനിധികൾ കേന്ദ്രത്തിന് മുമ്പിൽ വെച്ചത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര് പ്രധാന്റെ രാജിയിൽ അനുകൂല പ്രതികരണം ആയിരുന്നില്ല സർക്കാർ സ്വീകരിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. മറ്റു രണ്ട് കാര്യങ്ങളിലും അനുകൂല സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും സിജെപി വ്യക്തമാക്കി.

വിദ്യാർഥികളെ കേൾക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പിൻമേൽ, 26 ദിവസം നീണ്ടുനിന്ന ഉപവാസ സമരം സാമൂഹികപ്രവർത്തകൻ സോനം വാങ്ചുക് വ്യാഴാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് സി.ജെ.പി. പ്രതിനിധികളുമായി ഉച്ചയ്ക്ക് 12.30-ഓടെ കേന്ദ്ര സർക്കാർ ചർച്ച നടത്തിയത്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സി.ജെ.പി. വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് സിജെപിയുടെ പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തത്.