ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ കരുത്തായ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ അസാമാന്യമായ കൃത്യതയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുൻ കരസേനാ മേധാവി ജനറൽ ജെ.ജെ. സിങ്. ദി ട്രിബ്യൂൺ എന്ന മാധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

To advertise here,

പരീക്ഷണ ഘട്ടത്തിൽ പോലും പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ചെറിയ ജനലിലൂടെ പോലും തുളച്ചുകയറി ആക്രമണം നടത്താൻ തക്ക കൃത്യത ബ്രഹ്‌മോസിനുണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.  2007-ൽ കരസേനയുടെ ഭാഗമായി ബ്രഹ്‌മോസിനെ ഉൾപ്പെടുത്താൻ അനുമതി നൽകിയത് അന്നത്തെ കരസേനാ മേധാവിയായിരുന്ന ജെ.ജെ. സിങ്ങായിരുന്നു. പൊഖ്റാൻ റേഞ്ചിലെ പരീക്ഷണങ്ങൾ നേരിട്ട് കണ്ട തനിക്ക് മിസൈലിന്റെ കൃത്യതയിൽ വലിയ വിശ്വാസമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻ രാഷ്ട്രപതിയും ഡി.ആർ.ഡി.ഒ മുൻ മേധാവിയുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം ബ്രഹ്‌മോസിന്റെ ഒരു മാതൃക ജനറൽ ജെ.ജെ. സിങ്ങിന് കൈമാറിക്കൊണ്ടാണ് സേനയിലേക്കുള്ള മിസൈലിന്റെ ഉൾപ്പെടുത്തൽ ഔദ്യോഗികമായി നിർവഹിച്ചത്.

ബ്രഹ്‌മോസിന്റെ വരവ് ഇന്ത്യൻ അതിർത്തികളിലെ സൈനിക ബലതന്ത്രത്തെ തന്നെ മാറ്റിമറിച്ചുവെന്ന് ഇദ്ദേഹം പറയുന്നു. മുൻപ് 75 കിലോമീറ്റർ മാത്രമായിരുന്ന കരസേനയുടെ ആക്രമണ പരിധി ബ്രഹ്‌മോസിലൂടെ അത് 290 കിലോമീറ്ററായി ഉയർന്നു. വിക്ഷേപണ ഉത്തരവ് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ശത്രുവിന്റെ കമാൻഡ് സെന്ററുകൾ, റഡാറുകൾ, ലോജിസ്റ്റിക്‌സ് ഹബ്ബുകൾ എന്നിവ തകർക്കാൻ ബ്രഹ്‌മോസിന് സാധിക്കും.

സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന സൈനിക ലക്ഷ്യങ്ങളെപ്പോലും കൃത്യമായി തിരിച്ചറിഞ്ഞ് തകർക്കാനുള്ള സർജിക്കൽ പ്രിസിഷൻ (Surgical precision) ആണ് ബ്രഹ്‌മോസിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം വിശദീകരിച്ചു.

നാവികസേന 2005-ൽ തന്നെ ബ്രഹ്‌മോസിന്റെ ആന്റി-ഷിപ്പ് പതിപ്പ് ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാൽ കരസേനയ്ക്കായി മിസൈൽ രൂപകൽപ്പന ചെയ്തപ്പോൾ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും സാധിക്കുന്ന വിധത്തിൽ ഇതിനെ മാറ്റിയെടുക്കേണ്ടി വന്നു. ലോകത്തിലെ തന്നെ മികച്ച സൂപ്പർസോണിക് മിസൈലുകളിൽ ഒന്നായി ബ്രഹ്‌മോസിനെ മാറ്റുക എന്നതായിരുന്നു ലക്ഷ്യമെന്നും ഇന്ന് ബ്രഹ്‌മോസ് ആഗോള വിപണിയിൽ തന്നെ വലിയ ചർച്ചയാകുന്നുണ്ടെന്നും മുൻ കരസേനാ മേധാവി ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെ പ്രാപ്തമാക്കുന്നതിൽ ബ്രഹ്‌മോസ് വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.