ന്യൂഡല്‍ഹി: ഭാരതരത്ന ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി. വ്യക്തിപരമായി ലഭിച്ച നേട്ടം മാത്രമല്ല ഭാരതരത്നയെന്നും തന്റെ ആദര്‍ശങ്ങള്‍ക്ക് കൂടി ലഭിച്ച അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 'ഭാരതരത്ന പുരസ്‌കാരം അങ്ങേയറ്റത്തെ വിനയത്തോടെ ഞാന്‍ സ്വീകരിക്കുന്നു. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ലഭിച്ച ബഹുമതി മാത്രമല്ല ഇത്. എന്റെ ജീവിതത്തിലുടനീളം ഞാന്‍ പിന്തുടരുന്ന ആദര്‍ശങ്ങള്‍ക്ക് കൂടി ലഭിച്ച അംഗീകാരമാണ്്.' -അദ്വാനി പറഞ്ഞു.

To advertise here,

അദ്വാനിക്ക് ഭാരതരത്ന ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹത്തിന്റെ കുടുംബവും മറച്ചുവെച്ചില്ല. ലഡു വിതരണം ചെയ്താണ് കുടുംബം സന്തോഷം പങ്കുവെച്ചത്. മുഴുവന്‍ കുടുംബവും വലിയ സന്തോഷത്തിലാണെന്ന് മകള്‍ പ്രതിഭ അദ്വാനി പറഞ്ഞു. 'ദാദയ്ക്ക് (അദ്വാനിക്ക്) ഭാരതരത്ന ലഭിച്ചതില്‍ മുഴുവന്‍ കുടുംബവും വലിയ സന്തോഷത്തിലാണ്. ഇന്ന് ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുകയാണ്. രാഷ്ട്രീയമായും വ്യക്തിപരമായും ദാദയുടെ ജീവിതത്തില്‍ അമ്മ നല്‍കിയ സംഭാവനകള്‍ അത്ര വലുതാണ്. ഭാരതരത്ന ലഭിച്ച വാര്‍ത്ത പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. ആരെങ്കിലും അദ്ദേഹത്തെ കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞാല്‍ പോലും കണ്ണുകള്‍ നിറയുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. തന്റെ മുഴുവന്‍ ജീവിതവും രാജ്യത്തെ സേവിക്കാനായാണ് ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിാേടും രാജ്യത്തെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു.' -പ്രതിഭ അദ്വാനി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നപ്പോഴും അദ്വാനി വളരെ സന്തോഷവാനായിരുന്നുവെന്ന് മകള്‍ പ്രതിഭ ഓര്‍ത്തെടുത്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്. അതിനായി അദ്ദേഹം ദീര്‍ഘകാലം പരിശ്രമിച്ചിരുന്നുവെന്നും പ്രതിഭ പറഞ്ഞു.