ന്യൂഡല്‍ഹി: ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കുന്നത് പരിഗണിക്കണമെന്ന് ബിജെപി നേതാവും പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗം തലവനുമായ ജമാല്‍ സിദ്ദിഖി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഇക്കാര്യം ആവശ്യപ്പെട്ട് സിദ്ദിഖി കത്തെഴുതി.

To advertise here,

ഹെഡ്‌ഗേവാര്‍ മഹാനായ സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രനിര്‍മാണ ശില്പിയുമാണെന്നും സിദ്ദിഖി വിശേഷിപ്പിച്ചു. ഹെഡ്‌ഗേവാറിനെ ആദരിക്കുന്നതിലൂടെ ഇന്ത്യ അദ്ദേഹത്തിന്റെ 'വിലമതിക്കാനാവാത്ത സംഭാവനകളെ' അംഗീകരിക്കുക മാത്രമല്ല, യുവജനങ്ങള്‍ക്കിടയില്‍ ദേശീയതയുടെ ആദര്‍ശങ്ങള്‍ വളര്‍ത്തുകയും ചെയ്യുമെന്നും സിദ്ദിഖി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലെ നേരിട്ടുള്ള പങ്കാളിത്തം, രാഷ്ട്രനിര്‍മാണത്തിലെ സംഘടനാപരമായ കഴിവുകള്‍, ഇന്ത്യന്‍ സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ ഏകീകരണ കാഴ്ചപ്പാട് എന്നിവ കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തെ ഭാരതരത്‌ന നല്‍കി ആദരിക്കുക എന്നത് ഏറ്റവും ഉചിതമായിരിക്കും. അംഗീകാരം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1889-ല്‍ ജനിച്ച ഹെഡ്‌ഗേവാര്‍ കല്‍ക്കട്ടയില്‍ (ഇപ്പോഴത്തെ കൊല്‍ക്കത്ത) മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കെ അനുശീലന്‍ സമിതി എന്ന വിപ്ലവസംഘടനയില്‍ ചേര്‍ന്നു. 1925-ലെ വിജയദശമി ദിനത്തില്‍ അദ്ദേഹം ആര്‍എസ്എസ് സ്ഥാപിക്കുകയും ചെയ്തു. 1921-ല്‍ പ്രസംഗങ്ങളുടെ പേരില്‍ അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ഒരു വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തുവെന്നും സിദ്ദിഖി പറഞ്ഞു. 1940-ലാണ് ഹെഡ്‌ഗേവാര്‍ അന്തരിച്ചത്.