പട്‌ന: നിതീഷ് കുമാർ രാജ്യസഭാംഗമാകുന്നതോടെ ആരാകും ബിഹാറിലെ അടുത്ത മുഖ്യമന്ത്രിയെന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. വ്യാഴാഴ്ച രാവിലെ 11.30-ന് നിതീഷ് കുമാർ രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നയാളാണ് നിതീഷ്.

To advertise here,

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ഇതുവരെ സ്വന്തം മുഖ്യമന്ത്രിയുണ്ടാകാത്ത ഏകസംസ്ഥാനമാണ് ബിഹാർ. എന്നാൽ നിതീഷിന്റെ രാജിയോടെ സംസ്ഥാനത്ത് ഇതാദ്യമായി ബിജെപിക്ക് മുഖ്യമന്ത്രിപദം ലഭിക്കാനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽനിന്നായിരിക്കുമെന്നും ജെഡിയുവിന് ഉപമുഖ്യമന്ത്രിപദം ലഭിച്ചേക്കുമെന്നും ഉന്നതപാർട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സഞ്ജീവ് ചൗരസ്യ, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് തുടങ്ങിയ ബിജെപി നേതാക്കളുടെ പേരുകൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, മുഖ്യമന്ത്രിപദം കൈമാറുന്നതിനെ ജെഡിയുവിലെ ഒരുവിഭാഗം ശക്തമായി എതിർക്കുന്നുണ്ടെന്നും സൂചനയുണ്ട്.

നിതീഷിന്റെ മകൻ നിഷാന്താകും ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് വരികയെന്നും റിപ്പോർട്ടുകളുണ്ട്. മാർച്ച് 16-ാം തീയതി നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയായിരിക്കും നിഷാന്തിന്റെ മന്ത്രിസഭാ പ്രവേശനം. 243 അംഗ ബിഹാർ നിയമസഭയിൽ 89 സീറ്റുകളാണ് ബിജെപിക്കുള്ളത്. 85 സീറ്റുകളാണ് ജെഡിയുവിന്റെ സമ്പാദ്യം.