ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തെ സംബന്ധിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് എയർലൈൻ പൈലറ്റ്‌സ്‌ അസോസിയേഷൻ ഓഫ് ഇന്ത്യ. എഎഐബി പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ, പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ദുരന്തത്തിലേക് വഴിവെച്ചതെന്നതരത്തിൽ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പൈലറ്റുമാരുടെ സംഘടന ആശങ്ക രേഖപ്പെടുത്തിയത്.

To advertise here,

അന്വേഷണം ഏകപക്ഷീയമാണെന്നും സുതാര്യത ഉറപ്പാക്കാനായിട്ടില്ലെന്നുമാണ് അസോസിയേഷന്റെ പ്രധാന ആരോപണം. അന്വേഷണത്തിന്റെ രഹസ്യസ്വഭാവം പല സംശയങ്ങൾക്കും കാരണമാക്കുന്നു. അനുഭവസമ്പത്തുള്ള പൈലറ്റുമാർ ഇതുവരെ അന്വേഷണസംഘത്തിന്റെ ഭാഗമായിട്ടില്ലെന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അന്വേഷണറിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതും ദുരൂഹമാണെന്ന് സംഘടന ആരോപിച്ചു.

അന്വേഷണസംഘം കണ്ടെത്തിയ രേഖകളും റെക്കോർഡർ വിവരങ്ങളും പുറത്തുവിടണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പൈലറ്റുമാർക്ക് പിഴവുണ്ടായിരിക്കാമെന്ന മുൻവിധിയോടെയുള്ളതാണ് അന്വേഷണ റിപ്പോർട്ടിന്‍റെ ശൈലി. സംഭവത്തിന്‍റെ പശ്ചാത്തലവും സാങ്കേതിക പിഴവുകളും വിലയിരുത്തി മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനാകൂവെന്നും അസോസിയേഷൻ വ്യക്തമാക്കി

അപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ എഎഐബിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് വ്യോമയാന മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ടത്. അഹമ്മദാബാദില്‍നിന്ന് പറന്നുയര്‍ന്ന് മൂന്ന് സെക്കന്‍ഡുകള്‍ക്ക് ശേഷം എയര്‍ ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ 'റണ്‍' എന്ന നിലയില്‍ നിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയതായി റിപ്പോര്‍ട്ടിലുണ്ട്.

പുറത്തുവന്ന പൈലറ്റുമാരുടെ സംഭാഷണത്തില്‍, എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാള്‍ മറുപടി പറയുന്നു. ഏതു പൈലറ്റാണ് ഇത്തരത്തില്‍ മറുപടി പറഞ്ഞതെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ നിരീക്ഷണത്തില്‍ കോപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എന്‍ജിനിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

15,638 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള 56 വയസകാരന്‍ സുമീത് സബര്‍വാളാണ് വിമാനം പറത്തിയിരുന്നത്. 32 വയസ്സുള്ള ക്ലൈവ് കുന്ദര്‍ ആയിരുന്നു സഹപൈലറ്റ്.